ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 12 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.എറണാകുളത്ത് കെ വി തോമസിന് സീറ്റില്ല. ഇവിടെ ഹൈബി ഈഡൻ ആണ് സ്ഥാനാർഥി.
വിവിധ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നവര്‍
- കാസര്‍ഗോഡ്: രാജ്മോഹൻ ഉണ്ണിത്താൻ
- കണ്ണൂര്‍: കെ സുധാകരൻ
- കോഴിക്കോട്: എം കെ രാഘവൻ
പാലക്കാട്: വി കെ ശ്രീകണ്ഠൻ
ആലത്തൂര്‍: രമ്യ ഹരിദാസ്
തൃശൂര്‍: ടി എൻ പ്രതാപൻ
ചാലക്കുടി: ബെന്നി ബെഹനാൻ
എറണാകുളം: ഹൈബി ഈഡൻ
ഇടുക്കി: ഡീൻ കുര്യാക്കോസ്
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആൻ്റോ ആൻ്റണി
തിരുവനന്തപുരം: ശശി തരൂർ
കോൺഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയിൽ നിന്ന് പുറത്തായതിനു പിന്നാലെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് എറണാകുളം എം പിയായ കെ വി തോമസ് രംഗത്തുവന്നു. ഏഴ് തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചിട്ടും സിറ്റിങ് എംപിയായ തന്നെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന് കെ വി തോമസ് ചോദിച്ചു. താൻ എന്തു തെറ്റാണ് ചെയ്തത് എന്ന് മാധ്യമപ്രവര്‍ത്തകരോട് കെ വി തോമസ് ചോദിച്ചു. തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കെ വി തോമസ് ദുഃഖം രേഖപ്പെടുത്തി. താൻ ആകാശത്തു നിന്ന് പൊട്ടി വീണതല്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയമാണ് ഗ്രൂപ്പ് തർക്കം കാരണം തീരുമാനം ആകാത്തത്.
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് കെ വി തോമസിനെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനെ കോൺഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നു എന്ന സൂചന അപ്പോൾ തന്നെ പുറത്തുവന്നിരുന്നു. എറണാകുളം മണ്ഡലത്തിൽ കെ വി തോമസിനായി ചുവരെഴുത്തുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന് കെ വി തോമസും കഴിഞ്ഞ ദിവസം വരെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ആകെയുള്ള 20 ലോക് സഭാ സീറ്റുകളിൽ 16 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. നാല് സീറ്റുകൾ ഘടകകക്ഷികൾക്കാണ്. രണ്ട് സീറ്റിൽ മുസ്ലിം ലീഗ് മത്സരിക്കുമ്പോൾ കേരള കോൺഗ്രസും ആർ എസ് പിയും ഓരോ സീറ്റുകളിൽ മത്സരിക്കും.