മാന്നാർ: കമ്പിവേലികെട്ടി ഉണ്ടാക്കിയ കോഴിക്കൂട്ടിനുള്ളിൽ നിന്നും ഉടുമ്പിനെ പിടികൂടി. മാന്നാർ പാവുക്കര കരയോഗം യു.പി സ്കൂളിന് സമീപം നെടിയത്ത് കിഴക്കേതിൽ ഷിജാർ നസീറിന്റെ വീടിനോട് ചേർന്ന കോഴിക്കൂട്ടിനുള്ളിൽ നിന്നുമാണ് അഞ്ചടിയോളം നീളം വലിപ്പമുള്ള ഉടുമ്പ് പിടിയിലായത്. ഡോ.കെ.എം ചെറിയാൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡ്യൂട്ടി മാനേജരായി ജോലി ചെയ്യുന്ന ഷിജാർ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോട് കൂടി വീട്ടിലെത്തിയ നേരത്താണ് കോഴിക്കൂട്ടിനുള്ളിൽ ബഹളം കേൾക്കുന്നത്. ഓടിച്ചെന്ന ഷിജാർ ഭീമാകാരനായ ഉടുമ്പിനെക്കണ്ട് ഭയന്നെങ്കിലും വാതിൽ പുറത്ത്നിന്നും ലോക്ക് ചെയ്തതോടെ ഉടുമ്പ് അകത്തായി. തൊട്ടടുത്ത വയലിൽ നിന്നാണ് ഉടുമ്പ് എത്തിയത്. സ്ഥിരമായി കോഴിമുട്ട കാണാതെപോയിരുന്നുവെങ്കിലും ഉടുമ്പാണ് മുട്ട കൊണ്ടുപോകുന്നതെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല.
അയൽവാസി മിഹ്റാജ് ഫോറസ്റ്റിനെ വിവരം അറിയിച്ചതോടെ റാന്നിയിൽ നിന്നും ഫോറസ്ററ് റാപ്പിഡ് റെസ്പോൺസ് ടീമെത്തി കോഴിക്കൂട്ടിനുള്ളിൽ കയറി അതിവിദഗ്ധമായി ഉടുമ്പിനെ പിടികൂടി വലിയ ചാക്കിനുള്ളിലാക്കുകയായിരുന്നു. ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ അജയകുമാർ.എം, നിധിൻ ഇ.എസ്, ഫിറോസ്ഖാൻ എന്നിവരടങ്ങിയ ടീമാണ് ഉടുമ്പിനെ പിടികൂടിയത്. പിടികൂടിയ ഉടുമ്പിനെ വനത്തിനുള്ളിൽ കൊണ്ട് വിടുമെന്ന് അവർ പറഞ്ഞു.