തൊടുപുഴ:പി ടി തോമസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. പുലർച്ചെയോടെ ജന്മനാടായ ഉപ്പുതോടിലെ വീട്ടിലെത്തിച്ച ഭൗതികശരീരം കണ്ട് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. വൈകിട്ട് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി.ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു.
ഇടുക്കിയില്‍ നിന്ന് രാവിലെ എട്ട് മണിയോടെ ഭൗതിക ശരീരം തൊടുപുഴയിലെ കോണ്‍ഗ്രസ് ഓഫിസില്‍ എത്തിക്കും. എറണാകുളത്ത് എത്തിച്ച ശേഷം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 5.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.
തന്റെ സംസ്കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്.