ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ 11 വരെ 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതി. മേൽനോട്ട സമിതി തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു.139.5 ജലനിരപ്പ് എന്ന തീരുമാനം തമിഴ്നാടും കേരളവും അംഗീകരിച്ചു. നവംബർ 11ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കോടതി വിഷയം വീണ്ടും പരിഗണിക്കും.
അതേസമയം, മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിൻ്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുക. നിലവിൽ ആളുകൾ ക്യാമ്പിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കാണ് പലരും മാറുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 138.15 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.