കൊല്ലം: ശൂരനാട്ടെ വിസ്മയ കേസ് വളരെ ഗൗരവതരമെന്ന് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി. കിരൺകുമാറിനെതിരെ ചുമത്തിയിരിക്കുന്നത് ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം ഐജി പറഞ്ഞു. വിസ്മയയുടെ മരണം ആത്ഹത്യയാണോ കൊലപാതകമാണോയെന്നതിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാണ്.
വിസ്മയ കേസിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി നിലമേലിലെ വീട്ടിലെത്തിയാണ് വിസ്മയയുടെ മാതാപിതാക്കളെ കണ്ടത്. നിലവിൽ പൊലീസ് സ്വീകരിച്ച നടപടികൾ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി. കിരൺകുമാറിന്റെ മാതാപിതാക്കൾക്കെതിരെ കേസെടുക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കിരണിനെതിരെ ചുമത്തിയതെന്ന് ഐജി പറഞ്ഞു. അന്വഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാർ പുരുഷോത്തമനും ഐജിയോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ജനുവരി രണ്ടിന് ചടയമംഗലം ചടയമംഗലം പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയ കിരൺകുമാറിനെതിരെയുള്ള കേസ് പുനരന്വേഷിക്കണമെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻനായർ ആവശ്യപ്പെട്ടു. നിലമേലിലെ വീട്ടിലെത്തി വിസ്മയെയും സഹോദരൻ വിജിത്തിനെയും കിരൺകുമാർ മർദിച്ച കേസാണ്. അന്ന് കിരണിനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചിരുന്നു. തുടർന്ന് മോട്ടർ വാഹന ഉദ്യോഗസ്ഥരുടെ സമ്മർദത്തിലായിരുന്നു സ്റ്റേഷനിൽ കേസെടുക്കാതെ ഒത്തുതീർപ്പെന്നും വിസ്മയയുടെ അച്ഛൻ പറഞ്ഞു. കേസെടുക്കുന്ന കാര്യത്തിലും പൊലീസ് അനുകൂല നിലപാട് എടുത്തെന്ന് അച്ഛൻ പറഞ്ഞു
ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്ത കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം. പോസ്റ്റമോർട്ടം റിപ്പോട്ട് പ്രകാരം കിരൺകുമാറിനെതിരെ കൂടുതൽ വകുപ്പുകളും ചുമത്തും.