കൊച്ചി: തൃപ്പൂണിത്തുറ നിയോജകമണ്ഡലം സ്ഥാനാർഥി കെ. ബാബുവിനെതിരേ മുതിർന്ന കോൺഗ്രസ് നേതാവ് എ.വി. സാബു പരസ്യമായി രംഗത്തെത്തി. തൃപ്പൂണിത്തുറയിൽ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ബാബുവിനെ സ്ഥാനാർഥിയാക്കിയതോടെ സീറ്റ് നഷ്ടപ്പെടുത്തിയെന്നും സാബു ഒരു വാർത്താ ചാനലുമായുള്ള അഭിമുഖ സംഭാഷണത്തിൽ തുറന്നു പറഞ്ഞു.
“സ്ഥാനാർഥി ചർച്ചകൾ നടക്കുന്നതിനിടെ കെ. ബാബു, തന്നെ കുറ്റവിമുക്തനാക്കിയെന്ന് പറഞ്ഞ് ഒരു രേഖ ഹാജരാക്കിയിരുന്നു. എന്നാൽ അത് കുറ്റവിമുക്തനാക്കിയ രേഖയല്ല. അത് വിജിലൻസ് കോടതിയിൽ നൽകിയ ഒരു രേഖ മാത്രമാണ്. നിലവിൽ തൃപ്പൂണിത്തുറയിലെ മത്സരച്ചിത്രം നോക്കിയാൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം എന്നു വ്യക്തം. ജനങ്ങളാൽ മാറ്റിനിർത്തപ്പെട്ട, ആരോപണവിധേയനായ ഒരാളെ സ്ഥാനാർഥിയാക്കിയത് ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാൻ കാത്തിരുന്നവരെ നിരാശരാക്കി…”
എ.വി. സാബു പറഞ്ഞു.
മണ്ഡലത്തിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രചാരണങ്ങളിൽനിന്ന് വിട്ടുനിന്നതായി പരാതിയുയർന്നിരുന്നു. ഇതിനിടെയാണ് കെ. ബാബുവിന്റെ സ്ഥാനാർഥിത്വത്തിനെതിരേ നേരത്തെയും എതിർപ്പ് പ്രകടിപ്പിച്ച എ.വി. സാബു വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്