കോഴിക്കോട്: ശനിയാഴ്ച പുലർച്ചെ നാദാപുരത്ത് വച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി എം.ടി.കെ.അഹമ്മദിനെ (53) മോചിപ്പിച്ചു. മോചനദ്രവ്യം നൽകിയതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയവർ വടകരയിൽ തിരിച്ചെത്തിച്ചെന്ന് അഹമ്മദ് പറഞ്ഞു.
മുടവന്തേരിയിലെ മേക്കര താഴെ കുനി സ്വദേശിയായ എം.ടി.കെ.അഹമ്മദിനെ (53) ശനിയാഴ്ച പുലർച്ചെ ബലമായി കാറിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. വീടിനു സമീപത്തെ എണവള്ളൂർ പള്ളിയിൽ നമസ്കാരത്തിന് സ്കൂട്ടറിൽ പുറപ്പെട്ട അഹമ്മദിനെ സ്കൂട്ടർ തടഞ്ഞ് വെള്ള കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
സ്കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പുലർച്ചെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട പ്രദേശവാസിയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ഖത്തറിൽ അഹമ്മദിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പയ്യോളി സ്വദേശിയാണ് ഇതിനു പിന്നിലെന്നായിരുന്നു അഭ്യൂഹമെങ്കിലും തനിക്ക് ഈ സംഭവവുമായി ബന്ധമില്ലെന്ന് ഇയാൾ പറഞ്ഞു.
സംഭവത്തിനു ശേഷം സംഘത്തിലൊരാൾ വീട്ടിലെ മൊബൈൽ ഫോണിൽ വിളിച്ചു ഒരു കോടി രൂപ നൽകിയാൽ അഹമ്മദിനെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.