വൈക്കം: മൂവാറ്റുപുഴയാറിലേക്ക് 2 യുവതികൾ ചാടിയെന്ന സംശയത്തെത്തുടർന്നു ശനിയാഴ്ച രാത്രി മുതൽ നടത്തുന്ന തിരച്ചിൽ ഇന്നു വീണ്ടും തുടരും. ശനിയാഴ്ച രാത്രി ഏഴരയോടെ, നടന്നെത്തിയ രണ്ടു യുവതികൾ മുറിഞ്ഞപുഴ പാലത്തിൽനിന്ന് ആറ്റിലേക്കു ചാടിയെന്ന വിവരത്തെത്തുടർന്നാണു പൊലീസും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും തിരച്ചിൽ തുടങ്ങിയത്.
ആറ്റിൽ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ടതായി പാലത്തിനു സമീപം താമസിക്കുന്ന കാവിൽ പുത്തൻപുരയിൽ സീതാലക്ഷ്മി പൊലീസിനോടു പറഞ്ഞു. വാഹനങ്ങളിൽ മാലിന്യം എത്തിച്ചു പാലത്തിൽനിന്ന് ആറ്റിലേക്കു വലിച്ചെറിയുന്നത് ഇവിടെ പതിവാണ്. ഇതിന്റെ ശബ്ദമാണെന്ന് ആദ്യം കരുതി. തൊട്ടു പിന്നാലെ ഒന്നിലധികം പെൺകുട്ടികളുടെ നിലവിളി കേട്ടതോടെയാണ് ആരോ ആറ്റിൽ വീണതാകാമെന്നു സംശയം തോന്നിയതെന്ന് അവർ പറഞ്ഞു.
വൈക്കം പൊലീസ് നടത്തിയ പരിശോധനയിൽ പാലത്തിൽനിന്ന് ഒരു ജോടി ചെരിപ്പും തൂവാലയും കണ്ടെടുത്തു. കഴിഞ്ഞ 13നു കൊല്ലം ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 21 വയസ്സുള്ള 2 യുവതികളെ കാണാതായിരുന്നു. കാണാതായ യുവതികളിൽ ഒരാളുടേതാണ് ചെരിപ്പെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞെന്നു പൊലീസ് അറിയിച്ചു