Breaking News

ആസൂത്രിതമല്ല, തെളിവില്ല,ബാബറി കേസിൽ പ്രതികളെ വെറുതെ വിട്ടു

ലക്നൗ: ബാബറി കേസിൽ ഗൂഢാലോചനയ്‌ക്ക്‌ തെളിവില്ല. മുൻകൂട്ടി ആസൂത്രണം ചെയ്തതിനും തെളിവില്ല. പ്രതികളെ വെറുതെവിട്ടതായി ലക്നൗ കോടതി വിധി പ്രസ്താവം. പ്രതികൾക്കെതിരെ ശക്തമായ തെളിവില്ല. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും കോടതി.നേതാക്കൾ ആൾക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നും കോടതി വിധി പ്രസ്താവത്തിൽ പറയുന്നു.

32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായി. എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പങ്കെടുത്തത്. കോടതി പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്.

ബാബറി മസ്ജിദ് തകർത്ത് 27 വർഷവും ഒൻപത് മാസവും 24 ദിവസവും പിന്നിട്ട ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. കുറ്റപത്രത്തിൽ ആകെ 49 പ്രതികളാണുള്ളത്. 17 പേർ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികളാണ്. എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ്, വിനയ് കത്യാർ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖർ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു. അതിനുശേഷമാണ് ഇപ്പോൾ എല്ലാവരെയും വെറുതെ വിട്ടത്.

സുപ്രിംകോടതി നിർദേശപ്രകാരം ഗൂഢാലോചനക്കുറ്റവും, ബാബറി മസ്ജിദ് തകർത്തതും ഒരുമിച്ചാക്കിയാണ് വിചാരണ നടത്തിയത്. കേസിലെ വിധി പറയാൻ മാത്രം വിരമിക്കൽ തീയതി നീട്ടിയ പ്രത്യേക കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് വിധിക്ക് പിന്നാലെ വിരമിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top