മഞ്ചേരി:ഗർഭിണിക്ക് ചികിത്സ ലഭിക്കാൻ വൈകിയതിനാൽ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതിക്കോ കുട്ടികൾക്കോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ കോളജ് അധികൃതരെ വെള്ളപൂശിക്കൊണ്ടാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഡിസ്ചാർജ് ആവശ്യപ്പെട്ടിരുന്നില്ലെന്നും കുടുംബം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. കുടുംബത്തിന്റെ ഭാഗം കേൾക്കാൻ തയാറായില്ലെന്നാണ് ഇവരുടെ പരാതി. ഒന്നാം പ്രതിയായ മെഡിക്കൽ സൂപ്രണ്ട് തയാറാക്കിയ റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും ആരോഗ്യ മന്ത്രി റിപ്പോർട്ട് വായിച്ചത് തങ്ങളുടെ ഭാഗം പറയാതെയെന്നും കുടുംബം.