തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാതെ കടകളിൽ ആളുകൾ ഉണ്ടായാൽ കട ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്തീർണം അനുസരിച്ച് എത്രപേർക്ക് കടക്കാം, കടന്നവർ എന്തൊക്കെ സുരക്ഷാ നിർദേശം പാലിച്ചു എന്നതെല്ലാം കടയുടമ ഉറപ്പാക്കണം.
കടയിൽ അധികം ആളുകൾ ഉണ്ടെങ്കിൽ മറ്റുള്ളവർ പുറത്ത് അകലം പാലിച്ച് നിൽക്കണം. ഇതിനു സ്ഥലം അടയാളപ്പെടുത്തേണ്ട ഉത്തരവാദിത്തം ഉടമയ്ക്കാണ്. നിയന്ത്രണം പാലിച്ചില്ലെങ്കിൽ കട അടയ്ക്കേണ്ടിവരും. കല്യാണത്തിന് 50 പേർക്കും ശവദാഹത്തിന് 20 പേർക്കുമാണ് അനുമതി. ഈ നിയന്ത്രണം തുടരും. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കും. നിലവിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും.