തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചു. മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തിലായത്. കരിപ്പൂർ വിമാനത്താവള സന്ദർശന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടർ എൻ. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. കളക്ടർക്ക് ഇന്ന് കോവിഡ് 19 പരിശോധനയിൽ പോസിറ്റീവാണെന്ന് സ്ഥിരീകിച്ചിരുന്നു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീൻ, ഇ. ചന്ദ്രശേഖരൻ, കെ.ടി. ജലീൽ, വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോവും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയിരുന്നു. അതേസമയം, ഗവർണർ സ്വയം നിരീക്ഷണത്തിൽ കഴിയില്ലെന്ന് രാജ്ഭവൻ അറിയിച്ചു. താനും ഡ്രൈവറും ആന്റിജെൻ പരിശോധനയിൽ കോവിഡ് 19 നെഗറ്റീവ് ആണെങ്കിലും സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
മലപ്പുറം കളക്ടർക്ക് പുറമെ സബ് കളക്ടർക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥർക്കും ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി യു.അബ്ദുൾ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു.
നിരീക്ഷണത്തിലായ സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം കൊടുക്കുക. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും.