കൊച്ചി: കോർപ്പറേറ്റ് കമ്പനികളുടെ താൽപര്യം സംരക്ഷിക്കുന്നവർ കേരളവിഷനെയും ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാരെയും ലക്ഷ്യമിട്ട് വ്യാജ പ്രചാരണവുമായി വീണ്ടും രംഗത്ത്.ഇത്തവണ കേരളവിഷൻ ഓഫീസിൽ നടന്ന ജിഎസ്ടി ഇൻറലിജൻസ് റെയ്ഡിൽ വൻതോതിൽ ക്രമകേടുകൾ കണ്ടെത്തിയെന്നുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു.സാമൂഹിക മാദ്ധ്യമങ്ങളിൽ സ്വയം തൊഴിൽ സംരംഭകരായ കേബിൾ ഓപ്പറേറ്റർമാരുടെ കമ്പനി വൻതോതിൽ നികുതിവെട്ടിപ്പ് നടത്തിയത് ജിഎസ്ടി വകുപ്പ് കണ്ടെത്തി പിഴയടപ്പിച്ചു, കേസെടുത്തു എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഓപ്പറേറ്റർമാർക്ക് ഇൻവോയ്സ് നൽകി കളക്‌ട് ചെയ്യുന്ന മുഴുവൻ തുകയും കമ്പനി കൃത്യമായി അടച്ചിട്ടുണ്ട്.സംഘടനക്ക് കീഴിലുള്ള മുഴുവൻ കേബിൾ ടിവി ഓപ്പറേറ്റർമാരുടെയും കേബിൾ ടിവി നെറ്റ് വർക്കുകൾ പൂർണമായും ഓപ്പറേറ്റർമാരുടെ ഉടമസ്ഥതയിലുള്ളതും മാസവരി സംഖ്യ കളക്റ്റ് ചെയ്യുന്നതും ഓപ്പറേറ്റർമാർ തന്നെയാണ്.
കേരളവിഷന്(കെസിസിഎൽ) സ്വന്തമായി കേബിൾ ടിവി നെറ്റ് വർക് ഇല്ലാത്തത് കൊണ്ട് കേബിൾ ടിവി വരിക്കാരിൽ നിന്ന് മാസവരി കളക്റ്റ് ചെയ്യുന്നതുമില്ല.കേരളത്തിലെ വലുതും ചെറുതും ആയ എല്ലാ എംഎസ്ഒ കളും ഇവയ്ക്ക് കീഴിലുള്ള കേബിൾ ഓപ്പറേറ്റർമാരും ഇങ്ങനെ തന്നെയാണ് മാസവരി കളക്‌റ്റ് ചെയ്യുന്നത്. എല്ലാ എംഎസ്ഒ കളുടെയും സിഗ്നൽ ചാർജ് തുക ജിഎസ്ടി സഹിതമാണ് ഓപ്പറേറ്റർമാർ അടച്ചു വരുന്നത്.കേരള വിഷൻ ഡിജിറ്റൽ ടിവി മാത്രമാണ് നികുതി വെട്ടിപ്പ് നടത്തുന്നതെന്ന കള്ളപ്രചരണം ബോധപൂർവം സംഘടിപ്പിക്കുകയാണ്.
രാജ്യത്ത് ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാരുടെ ഏറ്റവും വലിയ സംരംഭമായ കേരളവിഷനെ തകർക്കാൻ കോർപ്പറേറ്റ് കമ്പനികളും മറ്റു ചില നിക്ഷിപ്ത താല്പര്യക്കാരും പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലമായി.ഓരോ തവണയും ഈ പ്രസ്ഥാനത്തിനെതിരെ ഉയർന്ന കടന്നാക്രമണങ്ങളെ ചെറുത്തു തോൽപ്പിച്ചു കൊണ്ട് കൂടുതൽ കരുത്തോടെ വളർച്ച കൈവരിച്ചതാണ് കേരളവിഷന്റെ ചരിത്രം. ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാരെയും കമ്പനിയെയും ഉന്മൂലനം ചെയ്യുകയും കോർപ്പറേറ്റ് അധിനിവേശത്തിനു കീഴിൽ കേരളത്തിലെ കേബിൾ ടിവി ഇൻഡസ്ട്രി ആകെ കൈപ്പിടിയിൽ ആക്കുക എന്നത് കോർപ്പറേറ്റ് എംഎസ്ഒ കളുടെ ചിരകാല സ്വപ്നമാണ്.കേരളത്തിലെ ചെറുതും വലുതുമായ എംഎസ് ഒ കളുടെയും കേബിൾ ടിവി ഓപ്പറേറ്റർമാരുടെയും അസ്ഥിത്വം പേറുന്നത് കേരളവിഷനും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനുമാണ്.