ലക്നൗ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം കുടുംബം പോറ്റാനാവാതെ ഉത്തര്‍പ്രദേശില്‍ മധ്യവയസ്കന് ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റെയില്‍ പാതയിലാണ് ഭാനു പ്രകാശ് ഗുപ്ത(50)യുടെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ ഷാജഹാന്‍പൂര്‍ ജില്ലയിലെ ഒരു ഹോട്ടലിലാണ് ഗുപ്ത ജോലി ചെയ്തിരുന്നത്. നാല് മക്കളും ഭാര്യയും രോഗിയായ അമ്മയും ഗുപ്തയുടെ വരുമാനത്തിലാണ് ജീവിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ തൊഴില്‍ ഇല്ലാതായി. ഈ വിഷമത്തിലാണ് ഭാനു പ്രകാശ് ഗുപ്ത തീവണ്ടിപ്പാളയത്തില്‍ ജീവന് അവസാനിപ്പിച്ചത്.
സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ലോക്ക്ഡൗണിനെ ഗുപ്ത വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ റേഷനു നന്ദി പറയുന്ന അദ്ദേഹം വീട്ടില്‍ ഗോതമ്പും അരിയും ഉണ്ടായിരുന്നെങ്കിലും അത് കുടുംബത്തിന് അപര്യാപ്തമാണെന്നു കുറിപ്പില്‍ പറയുന്നു. മാത്രമല്ല മറ്റ് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ തന്റെ കൈയില്‍ പണമില്ലെന്നും അദ്ദേഹം കുറിപ്പിൽ എഴുതി.
തന്റെ വൃദ്ധയായ അമ്മയ്ക്ക് അസുഖമുണ്ടായിരുന്നു. അവരെ ചികില്‍സിക്കാനാവുന്നില്ല. ഇത് ഏറെ വേദനിപ്പിച്ചു. ജില്ലാ ഭരണകൂടം തന്നെ സഹായിച്ചില്ലെന്നും ഗുപ്തയുടെ കുറിപ്പിലുണ്ട്. മരണവിവരമറിഞ്ഞ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ അദ്ദേഹത്തിന് ഒരു റേഷന്‍ കാര്‍ഡുണ്ടെന്നും ക്വാട്ട പ്രകാരം ഈ മാസം അദ്ദേഹത്തിന് ധാന്യം വിതരണം ചെയ്തെന്നു ലഖിംപൂര്‍ ഖേരി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അദ്ദേഹത്തിന് ധാന്യത്തിന് കുറവുണ്ടായിരുന്നില്ല. ആത്മഹത്യയുടെ കാരണങ്ങള്‍ ഞങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വീഴ്ചയാണെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.