എക്സെെസ് സംഘം നടത്തിയ വ്യാജമദ്യ വേട്ടയിൽ നെയ്യാറ്റിൻകരയിൽ കൊലകേസിലെ പ്രതിയും സീരിയൽ നടിയും പിടിയിലായി. വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂര് സ്വദേശി സിനിയെയും ആണ് പിടികൂടിയത്. നെയ്യാറ്റിൻകരയിൽ നിന്ന് 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയുമാണ് എക്സൈസ് സംഘം കണ്ടെടുത്തത്.
പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.
ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ചെമ്പൂർ, ഒറ്റശേഖരമംഗലം എന്നീ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
രണ്ട് വർഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ വിശാഖ്. സീരിയലിൽ ജുനിയർ ആർട്ടിസ്റ്റും നാടക നടിയുമാണ് സിനി.