തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യവിഭാഗത്തില്‍പെട്ട കടകള്‍ക്കും യാത്രകള്‍ക്കും ഒഴികെ മറ്റെല്ലാത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം , കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പ്രധാന റോഡുകള്‍ രാവിലെ അഞ്ച് മണിക്കൂര്‍ അടയ്ക്കും. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകളും ഹോട്ടലുകളിലെ പാഴ്സല്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നതിന് തടസമില്ല.
ഇളവുകള്‍ നടപ്പായി തുടങ്ങിയ മൂന്നാംഘട്ടത്തിലെ കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു മാര്‍ഗമെന്ന നിലയിലാണ് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്നത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, മെഡിക്കല്‍ ലാബുകള്‍ ,പാല്‍, പത്രം എന്നിവയുടെ വിതരണം, മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടവര്‍, കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ളവര്‍, ചരക്ക് വാഹനം എന്നിവയ്ക്കാണ്. ഹോട്ടലില്‍ നിന്ന് രാവിലെ 8 മുതല്‍ രാത്രി 9 വരെ പാഴ്സല്‍ നല്‍കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന് രാത്രി 10 വരെയും അനുമതിയുണ്ട്. വാഹനനിയന്ത്രണത്തിന് കര്‍ശന നിയന്ത്രണം എന്നതാണ് മറ്റൊരു പ്രത്യേകത.
അവശ്യവിഭാഗത്തിനും പാസുള്ളവര്‍ക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. ഇത് കൂടാതെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനിലെ പ്രധാന റോഡ് രാവിലെ അഞ്ച് മുതല്‍ രവിലെ 10 വരെ അടച്ചിടും. തിരുവനന്തപുരത്തെ മ്യൂസിയം–വെള്ളയമ്പലം, കവടിയാര്‍–വെള്ളയമ്പലം, പട്ടം–കവടിയാര്‍ എന്നീ റോഡുകളും കൊച്ചിയില്‍ ബി.ടി.എച്ച്–ഹൈക്കോടതി ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കലൂര്‍ സ്റ്റേഡിയം റോഡ് എന്നിവയും കോഴിക്കോട് ബീച്ച് റോഡ്, വെള്ളിമാട്കുന്ന്–കോവൂര്‍ റോഡ്, എരഞ്ഞിപ്പാലം–സരോവരം റോഡ് എന്നിവയുമാണ് അടച്ചിടുന്നത്. നടത്തവും സൈക്കിള്‍ സവാരിയും മാത്രമാണ് ഇവിടെ അനുവദിക്കുന്നത്. രാവിലെയായതിനാല്‍ പൂജാരിമാരും പുരോഹിതരും ഉള്‍പ്പെടെ മതപരമായ ചടങ്ങുകള്‍ക്ക് പോകുന്നവര്‍ക്കും യാത്രാനുമതിയുണ്ട്.
> നടത്തവും സൈക്കിള്‍ സവാരിയും അനുവദിക്കും
> മറ്റ് റോഡുകളില്‍ യാത്ര അവശ്യവിഭാഗത്തിനും പാസുള്ളവര്‍ക്കും മാത്രം
> മതമേലധ്യക്ഷന്‍മാര്‍ക്കും പുരോഹിതര്‍ക്കും യാത്രയില്‍ ഇളവ്
ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗൺ,റോഡുകള്‍ അടയ്ക്കും; യാത്ര അവശ്യവിഭാഗത്തിന് മാത്രം
By
May 10, 2020 2:15 am