ചലച്ചിത്രതാരം ശശി കലിംഗയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കാൽനൂറ്റാണ്ടോളം നാടകരംഗത്ത് ശോഭിച്ചു നിന്ന അദ്ദേഹം പിൽക്കാലത്ത് മലയാള സിനിമയിലും സ്വന്തമായ ഇടം നേടിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു ശശി കലിംഗയുടെ മരണം. 59 വയസായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പിലാശേരിയിലെ വീട്ടുവളപ്പിൽ നടക്കും.
വി ചന്ദ്രകുമാർ എന്നാണ് ശശി കലിംഗയുടെ യഥാർത്ഥത്തിലുള്ള പേര്. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന ശശി കലിംഗ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിൽ അഭിനയിച്ചു. പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. പാലേരിമാണിക്യം, ഇന്ത്യൻ റുപ്പി, ആമേൻ, അമർ അക്ബർ അന്തോണി, കേരള കഫേ, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.