ശാന്തൻപാറയിലെ ഫാം ഹൗസിൽ റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കയറോ തുണിയോ ഉപയോഗിച്ച് റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. മരണസമയത്ത് റിജോഷ് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമെന്നും പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 31ന് കാണാതായ റിജോഷിന്റെ മൃതദേഹം ഇന്നലെയാണ് സ്വകാര്യ റിസോർട്ട് ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ തിങ്കളാഴ്ച ലിജിയേയും ഇവർ ജോലി ചെയ്യുന്ന സ്വകാര്യ റിസോർട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയമായി. ഇവരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോർട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോൾ ചാക്കിൽകെട്ടിയ നിലയിൽ റിജോഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്. റിജോഷിന്റെ കൊലപാതകത്തിൽ ഭാര്യലിജി, കാമുകൻ വസീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.