കോട്ടയം:ഓർത്തഡോക്സ് യാക്കോബായ തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന് നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി. തോമസ്. ഓരോ പള്ളിയിലും ഭൂരിപക്ഷമുള്ളവർക്ക് പള്ളികൾ വിട്ട് നൽകണമെന്നാണ് കമ്മിഷന്റെ ശുപാർശ. ഹിതപരിശോധനയിൽ ഭൂരിപക്ഷമുള്ളവർക്ക് പള്ളിയിൽ തുടരാമെന്നും ന്യൂനപക്ഷങ്ങൾ മറ്റ് പള്ളിയിലേക്ക് മാറണമെന്നും സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ കമ്മീഷൻ വ്യക്തമാക്കുന്നു. സുപ്രീം കോടതിയുടെ വിധി മറികടക്കാൻ നിയമ നിർമ്മാണത്തിന് സാധിക്കുമെന്നും സുപ്രീം കോടതി വിധി കാരണം ഒരു വിഭാഗത്തിന് പള്ളികൾ നഷ്ടമാകുന്നുവെന്നും ജസ്റ്റിസ് കെ.ടി. തോമസ് കോട്ടയത്ത് പ്രതികരിച്ചു.
അതേസമയം കമ്മീഷൻ ശുപാർശകളെ യാക്കോബായസഭ സ്വാഗതം ചെയ്തു. ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ തീരുമാനങ്ങൾക്ക് പ്രാധാന്യമുണ്ട്. കമ്മീഷൻ ശുപാർശകൾ സർക്കാർ നടപ്പിലാക്കുമെന്ന് പ്രതീക്ഷയെന്നും യാക്കോബായസഭ പ്രതികരിച്ചു.
അതേസമയം ഹിത പരിശോധന വേണ്ടെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. സുപ്രീംകോടതി വിധിയെ നിയമനിർമാണത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമമാണ്. സർക്കാർ ഇതിന് കൂട്ടുനിൽക്കില്ല എന്നാണ് പ്രതീക്ഷയെന്നും ഓർത്തഡോക്സ് പ്രതികരിച്ചു.