തിരുവനന്തപുരം: ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം. ജൂൺ 15 ഓടെ സോഫ്റ്റ്വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി ഞായർ ദിവസങ്ങളിൽ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഐസൊലേഷൻ സൗകര്യം ഇല്ലാത്ത വീടുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രോഗിയെ നിർബന്ധമായും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും.