ന്യൂഡല്‍ഹി:മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി പിൻവലിച്ചു. ആശുപത്രി നഴ്സിങ് സൂപ്രണ്ടന്റാണ് വിവാദ ഉത്തരവ് ഇറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ കനത്ത നടപടി സ്വീകരിക്കുമെന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ വിമർശനം ശക്തമായതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
നഴ്സിങ് സൂപ്രണ്ടന്റിന്റെ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഭാഷാ വിവേചനത്തിനെതിരെ വൻ വിമര്‍ശനമാണ് നാനാതുറയിൽനിന്നും ഉയർന്നത്. ഡൽഹി ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെ വിമർശിച്ച് നേതാക്കളും സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാംപയ്നും നടന്നു. ഇന്ത്യയിലെ മറ്റു ഭാഷകളെ പോലെ ഒന്നാണു മലയാളമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ശശി തരൂർ എംപിയും കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേഷും നടപടിയെ വിമര്‍ശിച്ചു.