തിരുവനന്തപുരം :ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ എം സി സി ധാരണാപത്രം പുനഃപരിശോധിക്കും. നയത്തിന് വിരുദ്ധമായ ഉപാധികൾ ഉണ്ടെങ്കിൽ റദ്ദാക്കും. മുഖ്യമന്ത്രിയുടെ തീരുമാനത്തോടെയാണ് പുനഃപരിശോധന. അതേസമയം ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
ഇ എം സി സിക്ക് വേണ്ടി 400 ട്രോളറുകള്‍ നിര്‍മ്മിക്കാനാണ് കെ എസ് ഐ എന്‍ സി ധാരണാ പത്രം ഒപ്പിട്ടത്. ഈ ട്രോളറുകളില്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് ആഴക്കടല്‍ മത്സ്യബന്ധനം നടത്തുകയും അവര്‍ പിടിക്കുന്ന മീനുകള്‍ ഇ എം സി സിയുടെ കപ്പലിന് നല്‍കുകയും അവര്‍ ഈ മത്സ്യം വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ട്രോളര്‍ നിര്‍മിക്കാനുള്ള തീരുമാനം ഷിപ്പിംഗ് കോര്‍പറേഷന്‍ പി ആര്‍ഡി വഴി വാര്‍ത്താക്കുറിപ്പായി നല്‍കിയതും പ്രതിപക്ഷത്തെ സഹായിക്കാനാണാേ എന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്.