തൃശ്ശൂർ:കുത്തക ചാനലുകളെക്കാള്‍ പ്രാദേശിക ചാനലുകളുടെ പ്രസക്തി ഇന്ന് വലുതാണെന്ന് ചീഫ് വിപ്പ് അഡ്വ.കെ.രാജന് പറഞ്ഞു. കേരള മീഡിയ അക്കാദമിയുടേയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റേയും(സിഒഎ) കേരളവിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച മൊബൈല്‍ ജേര്‍ണലിസം എന്ന വിഷയത്തിലുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളിലെ വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്നതില്‍ പ്രാദേശിക മാധ്യമങ്ങളുടെ പങ്ക് വലുതാണ്. മാധ്യമ രംഗത്തെ കുത്തകവല്‍ക്കരണത്തിനെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരളാവിഷനും പ്രാദേശിക ചാനലുകളും നടത്തിയ പോരാട്ടം അഭിനന്ദനാര്‍ഹമാണെന്നും കെ.രാജന് കൂട്ടിച്ചേര്‍ത്തു.
സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന് അധ്യക്ഷത വഹിച്ചു. മുഖ്യധാരാ ചാനലുകള്‍ മറ്റ് താല്പര്യങ്ങള്ക്ക് പിന്നാലെ പോകുമ്പോള്‍ സത്യസന്ധമായും വിശ്വാസ്യതയാര്ജ്ജിച്ചും പ്രദേശിക ചാനലുകളാണ് എത്രയും പെട്ടെന്ന് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് കെ.വി.രാജന് അഭിപ്രായപ്പെട്ടു. മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കേബിള്‍ ടിവിയും പ്രാദേശിക മാധ്യമങ്ങളും മാറിയതായി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കേരള പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് പറഞ്ഞു. കേരളാവിഷന് മാനേജിംഗ് ഡയറക്ടര്‍ രാജ്മോഹന്‍ മാമ്പ്ര, കേരള മീഡിയാ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, പ്രോഗ്രാം കണ്‍വീനര്‍ പി.ഗോപകുമാര്‍, സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.ബി.സുരേഷ്, ജില്ലാ സെക്രട്ടറി പി.ആന്റണി, സനൂപ് ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു. മൊബൈല്‍ ജേര്‍ണലിസം എന്ന വിഷയത്തില്‍ സുനില്‍ പ്രഭാകര്‍ ക്ലാസ് എടുത്തു. തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 100 ഓളം മാധ്യമപ്രവർത്തകർ സെമിനാറിൽ പങ്കെടുത്തു.