മാന്നാർ: ചെന്നിത്തലയിൽ തനിച്ചു താമസിച്ചിരുന്ന വയോധിക വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടസംഭവം കൊലപാതകമാണെന്നു പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബന്ധു അറസ്റ്റിൽ. കാരാഴ്മ കിഴക്ക് ഇടയിലെ വീട്ടിൽ സരസമ്മ (85) യാണ് നവംബർ 28-ന് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാസേനയാണ് ജഡം പുറത്തെടുത്തത്.
വെള്ളം ഉള്ളിൽ ചെന്നതല്ല മരണകാരണമെന്നും ഇവരുടെ കഴുത്തുഞെരിച്ചതായും മൃതദേഹപരിശോധനയിൽ വ്യക്തമായി.
ദേഹപരിശോധനയിൽ വയോധി
കയുടെ കമ്മലുകൾ പറിച്ചെടുത്തായും കണ്ടെത്തി. തുടർന്ന് പോലീസ് സമീപത്തുള്ളവരെ നിരീക്ഷിക്കുകയും ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു.പിന്നീട് സമീപവാസിയും കൊല്ലപ്പെട്ട സരസമ്മയുടെ ബന്ധുവും കൂടിയായ കാരാഴ്മ കിഴക്ക് ഇടയിലെ വീട്ടിൽ രവിയുടെ മകൻ രജീഷ് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
സംഭവത്തിൽ തുടക്കം മുതൽ ദുരൂഹതയുണ്ടായിരുന്നു.
നേരത്തെ തന്നെ ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞിരുന്നു. രാവിലെ വെള്ളം കോരാനെത്തിയപ്പോൾ കാൽവഴുതി കിണറ്റിൽ വീണ് മരിച്ചതാണെന്ന് കരുതി എങ്കിലും തൊട്ടി കരയിൽ തന്നെയിരിപ്പുണ്ടായിരുന്നതും കിണറിന്റെ വല വലിയ മാറ്റങ്ങളില്ലാതെ കിടന്നിരുന്നതും, കിണറിന്റെ വളയത്തിന്റെ വലിപ്പം കുറവായതും ഒക്കെ ബന്ധുക്കളിൽ സംശയം ജനിപ്പിച്ചു. തുടർന്ന് ചെങ്ങന്നൂർ ഡി വൈ എസ് പി ആർ ജോസ്, മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ
ജി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മാന്നാർ പോലീസും, ആലപ്പുഴ ജില്ലാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായ ലാൻസ് ആപ്പ് അംഗങ്ങളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് വൃദ്ധയുടെ മരണം കൊലപാതകം ആണെന്ന് കണ്ടെത്തി സമീ പവാസിയായ ബന്ധുവിനെ അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട സരസമ്മയുടെ കാണാതായ കമ്മൽ പ്രതി വിൽക്കുന്നതിനായി പല കടകളിലും കൊണ്ട് പോയിരുന്നു.അതും പോലീസിന്റെ അന്വേഷണത്തിന് സഹായകമായി. കൊലപാതകത്തിന്റെ
ലക്ഷ്യം മോഷണമാണോയെന്നു വ്യക്തമായിട്ടില്ല. നവംബർ 27ന് രാത്രിയിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ സരസമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീണ്ടും പ്രതി ധരിച്ചിരുന്ന മുണ്ട് കീറി കഴുത്തിൽ ചുറ്റി മുറുക്കി മരണം ഉറപ്പാക്കിയ ശേഷം കിണറ്റിലേക്ക് എടുത്തു ഇടുകയായിരുന്നു.പ്രതിയുമായി കൃത്യം നടന്ന സ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ തെളിവെടുപ്പ് നടത്താൻ കൊണ്ട് വരുന്നത് അറിഞ്ഞ നാട്ടുകൾ രോഷാകുലരായി.ആലപ്പുഴയിൽ നിന്നെത്തിയ ഫോറൻസിക് സംഘവും, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.