മലപ്പുറം:പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. എആർ നഗർ ബാങ്കിൽ നടന്നത് വൻ ക്രമക്കേടാണെന്ന് കെ.ടി ജലീൽ ആരോപിച്ചു . 1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയെന്ന് കെ.ടി ജലീൽ ആരോപിക്കുന്നു. കള്ളപ്പണ ഇടപാടിന്റെ സൂത്രധാരൻ പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ ആരോപിച്ചു.വാർത്താ സമ്മേളനത്തിലായിരുന്നു കെ.ടി ജലീലിന്റെ ആരോപണം. ബാങ്ക് സെക്രട്ടറി വി.കെ ഹരികുമാറാണ് തട്ടിപ്പിന് ഒത്താശ ചെയ്തതെന്ന് ജലീൽ പറയുന്നു. ഹരികുമാർ ജോലി ചെയ്ത 40 വർഷത്തെ ക്രമക്കേട് ഭയാനകമാണെന്നും ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർബിഐക്ക് കത്ത് നൽകുമെന്നും കെ.ടി ജലീൽ പറഞ്ഞു.
862 വ്യാജ ബിനാമി അക്കൗണ്ടുകളാണ് ബാങ്കിലുള്ളത്. കസ്റ്റമർ ഐഡികളിലെ മേൽവിലാസങ്ങളിൽ വ്യാപക ക്രമക്കേടാണെന്നും ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡികളും പരിശോധിച്ചാൽ വലിയ ക്രമക്കേട് വ്യക്തമാകുമെന്നും കെ.ടി ജലീൽ പറഞ്ഞു.
എആർ ബാങ്കിലെ കുഞ്ഞാലിക്കുട്ടി, അവരുടെ സ്വിസ് ബാങ്കാക്കി മാറ്റിയിരിക്കുകയാണെന്നും ജലീൽ ആരോപിച്ചു. എൻആർഇ, എൻആർഒ അക്കൗണ്ടുകൾ ആരംഭിക്കാൻ എആർ നഗർ ബാങ്കിൽ അനുമതിയില്ല. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് ഒരു കോടിയിലധികം പിഴയടയ്ക്കണമെന്നാണ് റിപ്പോർട്ട്.