ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ തുരങ്കങ്ങള്‍ കണ്ടെത്തി. ബിഎസ്എഫ് സേനയാണ് ഇവ കണ്ടെത്തിയത്. പ്രദേശത്ത് സേന വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് തുരങ്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. അതിര്‍ത്തി വഴി നുഴഞ്ഞു കയറുന്നതിനായാണ് ഇവ നിര്‍മിച്ചതെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന വ്യക്തമാക്കി.
ജമ്മുവിലെ സാംബ പ്രദേശത്താണ് തുരങ്കങ്ങള്‍ കണ്ടെത്തിയത്. പാകിസ്ഥാനില്‍ നിന്ന് ആരംഭിക്കുന്ന തുരങ്കം ഇന്ത്യയുടെ സാംബ പ്രദേശത്താണ് അവസാനിക്കുന്നത്. ഇന്ത്യന്‍ ഭാഗത്ത് നിന്ന് ഏതാണ്ട് 50 മീറ്റര്‍ ദൂരത്തിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. തുരങ്കത്തിന് 25 മീറ്ററോളം ആഴമുണ്ട്. പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റിന് 400 മീറ്റര്‍ മാത്രം അകലെയാണ് തുരങ്കത്തിന്റെ ആരംഭം.
തുരങ്കത്തില്‍ നിന്ന് ഒരു പ്ലാസ്റ്റിക് കവര്‍ സേന കണ്ടെടുത്തു. കവറിന് പുറത്ത് പാകിസ്ഥാനിലെ കറാച്ചി വിലാസത്തിലുള്ള കെമിക്കല്‍ കമ്പനിയുടെ വിവരങ്ങളും അച്ചടിച്ചിട്ടുണ്ട്. ഇതിനൊപ്പം പത്ത് മണല്‍ച്ചാക്കുകളും തുരങ്കത്തില്‍ നിന്ന് കണ്ടെത്തി. ഇതില്‍ കറാച്ചി, ഷക്കര്‍ഗഡ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പായ്ക്കിങ് തീയതികളില്‍ പരിശോധിച്ചതില്‍ നിന്ന് മണൽച്ചാക്കുകൾക്ക് വലിയ പഴക്കമില്ലെന്നും കണ്ടെത്തി.
ആയുധങ്ങളും മറ്റും കടത്തുന്നതിനായാണ് പാക് നുഴഞ്ഞു കയറ്റക്കാര്‍ തുരങ്കം നിര്‍മിച്ചതെന്ന് സേനാ വക്താക്കള്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.