തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. തന്റെ പരാമർശങ്ങളിൽ തരൂരിന് വിഷമം ഉണ്ടായെങ്കില്‍ അദ്ദേഹത്തിന്റെ നിലപാടുകളില്‍ ശക്തമായി വിയോജിച്ചു കൊണ്ട് ഖേദം പ്രകടിപ്പിക്കുന്നതായി കൊടിക്കുന്നിൽ ഫേസ്ബുക്കിൽ പറഞ്ഞു.
പട്ടിണിക്കും പരിമിതികള്‍ക്കും ഇടയിൽ പോസ്റ്റര്‍ ഒട്ടിച്ചും, കൊടി പിടിച്ചും, സമരം ചെയ്തുമാണ് പാർട്ടി പ്രവർത്തനം നടത്തിയത്. അന്നത്തെ പലരെയും പോലെ പലപ്പോഴും ക്രൂരമായ പോലിസ് മർദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആ ജീവിത പ്രയാസങ്ങള്‍ കരുപിടിപ്പിച്ച അനുഭവങ്ങള്‍ ആണ് തന്റെ രാഷ്ട്രീയം. അന്നും ഇന്നും പിന്തുടരുന്നത് അതിലുറച്ചുള്ള ജീവിതമാണ്. കൃത്രിമ ഭാഷയോ, ശൈലിയോ തനിക്കില്ലെന്നും അദ്ദേഹം എഫ്ബിയിൽ പറഞ്ഞു.
വ്യക്തിപരമായി ഏറെ ഇഷ്ടപെടുന്ന ആളാണ് ശശി തരൂര്‍. അദ്ദേഹത്തിന്റെ ലോക പരിചയവും, കഴിവും, പ്രാപ്തിയും, ഭാഷാ പരിചയവും സഹപ്രവര്ത്തകന് എന്ന നിലയില്‍ സന്തോഷമാണ്. അദ്ദേഹത്തെ ഓര്‍ത്ത് എല്ലാ കേരളീയരെയും പോലെ തനിക്കും അഭിമാനമാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ തരൂരിന്റെ അഭിപ്രായങ്ങളാണ് തന്റെ വിമര്‍ശനങ്ങളുടെ കാതൽ. പാര്‍ട്ടിഫോറങ്ങളില്‍ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും താനുള്‍പ്പെടയുള്ള സഹപ്രവര്‍ത്തകര്‍ക്ക് വിയോജിപ്പികള്‍ ഉണ്ട്. അത് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദമാണെന്നും കൊടിക്കുന്നില്‍ കുറിപ്പില്‍ പറയുന്നു.
നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചതിനു പിന്നാലെയാണ് തരൂരിനെതിരെ കൊടിക്കുന്നില്‍ വിമര്‍ശനം ഉന്നയിച്ചത്.