തിരുവനന്തപുരം: സഭാ ടിവിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുറത്താക്കൽ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയ സ്പീക്കര്‍ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിൽ നിന്ന് സ്പീക്കർ ഒളിച്ചോടുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
ഓഗസ്റ്റ് 17ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയാണ് ഓണ്‍ലൈന്‍ വഴി സഭ ടിവിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. നിയമസഭ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സഭ ടിവി പ്രവര്‍ത്തനം തുടങ്ങുന്നത്. വിവിധ ചാനലുകളില്‍ നിന്ന് ടൈം സ്ലോട്ട് വാങ്ങിയ ശേഷം സഭ ടിവിയുടെ നേതൃത്വത്തില്‍ ചിത്രീകരിച്ച പരിപാടികള്‍ സംപ്രേഷണം ചെയ്യും.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സാമാജികരും ഓണ്‍ലൈന്‍ വഴി ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമാകുമെന്നായിരുന്നു തീരുമാനം. എന്നാൽ സ്പീക്കർക്കെതിരെ നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ പരിപാടി ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. സഭ ചേരുന്ന ദിവസം സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കറിനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ നോട്ടീസ് നൽകിയത്.