കൊച്ചി:എറണാകുളത്ത് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കൂട്ടംകൂടുന്നത് ഒഴിവാക്കണം. കൂടാതെ പൊതുവഴിയിൽ തുപ്പിയാൽ നടപടിയെടുക്കും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ.
കൊച്ചിയിൽ കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗണെന്ന് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. രോഗികൾ വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്നാണ് വിജയ് സാഖറെ വ്യക്തമാക്കിയത്. നഗരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ജില്ലയിൽ പൊലീസ് പരിശോധന വ്യാപകമായി നടപ്പാക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തത് 20 കേസാണ്. കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
അതേസമയം എറണാകുളത്ത് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേർക്ക് ജില്ലയിൽ രോഗം ഭേദമായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ആലുവയിൽ ഓട്ടോ ഡ്രൈവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ ഉറവിടം വ്യക്തമല്ല. എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തി. 61 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്