Breaking News

ശബരിമല യുവതീപ്രവേശം; പുന:പരിശോധന ഹര്‍ജികള്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തില്‍ പുന:പരിശോധന ഹര്‍ജികള്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്നങ്ങള്‍ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം, വിശാല ബെഞ്ചിലേക്കു വിഷയം വിട്ടതിനെ ചോദ്യം ചെയ്ത് അഭിഭാഷക ഇന്ദിരാ ജെയ്സിങ് വാദിച്ചു.

പുനഃപരിശോധനാ ഹർജികളിൽ ഭൂരിപക്ഷ വിധി തെറ്റെന്നു പ്രഖ്യാപിക്കണം. എന്തിനാണ് ഒൻപതംഗ ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തല്ല. ശിരൂർ മഠം കേസ് ഏഴംഗ ബെഞ്ച് പരിഗണിച്ചതിനാലാണ് ശബരിമല വിഷയം ഒൻപതംഗ ബെഞ്ചിലേക്ക് വിട്ടത്. എന്നാൽ ശിരൂർ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ജെയ്സിങ് വ്യക്തമാക്കി. അതേസമയം, ഇന്നത്തെ വാദം പൂർത്തിയായി. വാദത്തിന്റെ വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. അതിനുശേഷം മൂന്നോ നാലോ ദിവസത്തിനകം വാദം തുടങ്ങും. ചോദ്യങ്ങൾ പുനഃക്രമീകരിക്കാൻ ജനുവരി 17ന് സോളിസിറ്റർ ജനറലോട് വിവിധ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകരുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും ഒരേ കാര്യം വാദിക്കരുതെന്നും ധാരണയിലെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴു ചോദ്യങ്ങളിലാണു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ വിശാല ബെഞ്ച് വാദം കേള്‍ക്കുക. ഒൻപതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഭരണഘടന ബെ‍ഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പൊതുവായ നിയമപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നത്. ഈ ചോദ്യങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കാനും അതുവരെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണനയില്‍ നിലനിര്‍ത്താനും മുൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭൂരിപക്ഷ വിധിയിലൂടെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലിവിലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തില്‍ ഒൻപതംഗ ബെഞ്ച് രൂപീകരിച്ചത്.

ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഹിന്ദു എന്നതിന്റെ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ ഉള്‍പ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഒമ്പതംഗ ബെഞ്ചിന്റെ ലക്ഷ്യം.

ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളും പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാര്‍സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഒമ്പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top