ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകനടക്കം 19 പേരെ ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ തുഷാർ അരോത്തെയടക്കമുള്ളവരെയാണ് വഡോദര പോലീസ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ബറോഡയുടെ മുൻ രഞ്ജി താരം കൂടിയാണ് അരോത്തെ.അളകാപുരിയിയിലെ ഒരു കഫേയിൽ ഡൽഹി കാപിറ്റൽസ്-കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിന്റെ വാതുവയ്പിൽ ഏർപ്പെട്ടിരിക്കവെയാണ് ഇയാൾ അറസ്റ്റിലാകുന്നതെന്നാണു പോലീസ് നൽകുന്ന വിവരം. ഇവരുടെ മൊബൈൽ ഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഇവർ വാതുവയ്പിൽ ഏർപ്പെട്ടിരുന്നതെന്നു പോലീസ് അറിയിച്ചു. അറസ്റ്റിലാവരിൽ കോളജ് വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. അരോത്തെയുടെ മകൻ റിഷി പോലീസ് പരിശോധന നടത്തിയ കഫേയുടെ ഉടമകളിൽ ഒരാളാണ്. രഞ്ജി ട്രോഫിയിൽ ബറോഡ ടീമിൽ അംഗം കൂടിയാണ് റിഷി. പോലീസ് എത്തുന്പോൾ കഫേയിൽ റിഷി ഉണ്ടായിരുന്നില്ല. അറസ്റ്റിലാവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇവരുടെ മൊബൈൽ ഫോണുകളും വിട്ടുനൽകി.
ഐപിഎലിൽ വീണ്ടും വാതുവയ്പ്; മുൻ ഇന്ത്യൻ പരിശീലകനടക്കം അറസ്റ്റിൽ
By
April 3, 2019 3:36 pm