ടൂറിൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ തിരിച്ചുവരവുമായി യുവന്റസ്. റൊണാൾഡോയുടെ ഹാട്രിക് മികവിൽ രണ്ടാംപാദ പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിനെ യുവെ 3-0ന് തകർത്തു. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെ യുവന്റസ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.
ആദ്യ പാദത്തിൽ എതിരില്ലാത്ത 2-0നു തോറ്റ യുവെയ്ക്ക് സ്വന്തം മൈതാനത്ത് മികച്ച ജയം അനിവാര്യമായിരുന്നു. കളിയുടെ 27-ാം മിനിറ്റിലായിരുന്നു റൊണോൾഡോ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 49-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. പതുക്കെ കളിയിലേക്ക് തിരിച്ചുവന്ന അത്ലറ്റിക്കോ ആക്രമിക്കാനല്ല, പ്രതിരോധിച്ച് പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. എന്നാൽ 86-ാം മിനിറ്റിൽ വഴങ്ങിയ പെനാൽറ്റി അത്ലറ്റിക്കോയുടെ പ്രതീക്ഷകൾ താളംതെറ്റിച്ചു. ബോക്സിനുള്ളിൽ ബെർനാർദേസ്ച്ചിയെ എയ്ഞ്ചൽ കോറിയ വീഴ്ത്തിയതിന് പെനാൽറ്റി വിധിച്ചു. കിക്ക് എടുക്കാനെത്തിയ റൊണാൾഡോയ്ക്ക് പിഴച്ചില്ല. പന്ത് അത്ലറ്റിക്കോ ഗോൾകീപ്പർ ജാൻ ഒബ്ലാക്കിനെ മറികടന്ന് വലയിൽ.
ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ എട്ടാം ഹാട്രിക്കായിരുന്നു പിറന്നത്. ഇതോടെ ഹാട്രിക്ക് നേട്ടത്തിൽ മെസിക്കൊപ്പം റൊണാൾഡോ എത്തി. ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്വിക്കെതിരായ ഹാട്രിക്കോടെയാണ് മെസി എട്ടാം ഹാട്രിക് നേട്ടത്തിൽ എത്തിയത്.