മാഡ്രിഡ്:റയൽ മാഡ്രിഡ് പരിശീലകൻ സാന്റിയോഗോ സൊളാരിയെ നീക്കി വീണ്ടും സിനദിൻ സിദാനെ നിയമിച്ചു. തിങ്കളാഴ്ചയായിരുന്നു ഫുട്ബോൾ ലോകത്തെ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ ടീമിൽ തിരിച്ചെത്തിയതായി റയൽ പ്രസിഡന്റ് ഫ്ലോറെന്റിനോ പെരെസ് പ്രഖ്യാപിച്ചു.
പത്ത് മാസങ്ങൾക്കു ശേഷമാണ് സിദാന്റെ മടങ്ങിവരവ്. 2022 വരെയാണ് പുതിയ കരാർ. വീട്ടിൽ തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്ന് സിദാൻ പ്രതികരിച്ചു. മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ്, രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങൾ സിദാന്റെ കീഴിൽ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ റയലിനായി ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിനു ശേഷമാണ് സിദാന് റയലിന്റെ പടിയിറങ്ങുന്നത്.
സിദാനു പിന്നാലെ ചുമതലയേറ്റ ജുലന് ലോപറ്റേഗുയിക്കും പിന്നാലെ താത്കാലിക പരിശീലകനായി ചുമതലയേറ്റ സാന്തിയാഗോ സൊളാരിക്കും കീഴില്‍ റയലിന്റെ പ്രകടനം മോശമായിരുന്നു. ഈ സീസണിൽ ഒരു കിരീടം പോലും സ്വന്തമാക്കാനാകാതെ അവസാനിപ്പിക്കുന്ന അവസ്ഥയിലാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ ദിവസം അയാക്സിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. ബാഴ്സയോട് കഴിഞ്ഞ രണ്ട് എല്‍ ക്ലാസിക്കോ മത്സരങ്ങളിലും റയല്‍ പരാജയമറിഞ്ഞിരുന്നു. നിലവില്‍ ലീഗില്‍ 51 പോയന്റുമായി മൂന്നാം സ്ഥാനത്താണ് റയലുള്ളത്. ഇതോടെ സൊളാരിയെ പുറത്താക്കി സിദാനെ തിരിച്ചുവിളിക്കാൻ റയൽ മാഡ്രിഡ് നിർബന്ധിരാകുകയായിരുന്നു