അഹമ്മദാബാദ്: ബാലകോട്ട് ആക്രമണത്തിൽ ഇരുനൂറ്റമ്പതിലധികം ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഉറിയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിന് പ്രതികരണമായി പതിമൂന്നാം ദിവസം ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമിച്ചു 250ലധികം ഭീകരരെ വധിച്ചെന്നാണ് അമിത് ഷാ പറഞ്ഞത്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ പറ്റി ബിജെപി യുടെ ആദ്യ പ്രതികരണമാണിത്.
അഹമ്മദാബാദില്‍ നടന്ന ‘ലക്ഷ്യ ജീതോ’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കിയെന്ന് അമിത് ഷാ പറഞ്ഞത്. “ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ കയറി മിന്നലാക്രമണം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എന്താണുണ്ടായത്? പാകിസ്ഥാനില്‍ കയറി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ 250 ഭീകരരെ വധിച്ചു. ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചു വരികയും ചെയ്തു”, അമിത് ഷാ പറഞ്ഞു.
അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സായുധ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ മറുപടി നല്‍കിയ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അമിത് ഷാ പറയുന്നു. “നേരത്തെ നമ്മുടെ ജവാന്‍മാരുടെ തലയറുത്തിരുന്നു പാകിസ്താന്‍. ഇപ്പോള്‍ നമ്മുടെ അതിര്‍ത്തി കടന്ന് വന്ന പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് അധീന കശ്മീരില്‍ പെട്ടുപോയ നമ്മുടെ ജവാനെ 30 മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചു കിട്ടി.” – അമിത് ഷാ പറഞ്ഞു.