കൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ഹർത്താലിൽ സംസ്ഥാനത്തുണ്ടായ മുഴുവൻ നഷ്ടങ്ങൾക്കും തുല്യമായ തുക യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കാൻ ഹൈക്കോടതി നിര്‍ദേശം.
കാസർഗോഡ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫാണ് ആണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസർഗോഡ് യുഡിഎഫ് ചെയർമാൻ എം.സി.കമറൂദീൻ, കൺവീനർ ഗോവിന്ദൻ നായർ എന്നിവരിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദേശിച്ചു.
നഷ്ടം ഈടാക്കുന്നത് കൂടാതെ ഹർത്താൽ ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തിയും ഡീൻ കുര്യാക്കോസിനേയും യുഡിഎഫ് കാസർകോട് ഭാരവാഹികളേയും പ്രതിയാക്കി കേസെടുക്കണം എന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാവുന്ന ഹർത്താലുകൾ ജനജീവിതം ദുസഹമാക്കുന്നത് പരിഗണിച്ച് ഹർത്താൽ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഹർത്താൽ നടത്തണമെങ്കിൽ മിനിമം ഏഴ് ദിവസം മുൻപ് ഇക്കാര്യം പ്രഖ്യാപിക്കുകയും നോട്ടീസ് നൽകുകയും വേണം.
എന്നാൽ കാസർകോട് പെരിയയിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതിന് പിന്നാലെ അർധരാത്രി ഒരു മണിയോടെയാണ് ഫേസ്ബുക്കിലൂടെ ഹർത്താൽ നടത്തുന്ന കാര്യം ഡീൻ കുര്യാക്കോസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് കേരള ഹൈക്കോടതി കർശന നടപടി സ്വീകരിച്ചത്.