Breaking News

നിപ പോലുള്ള പകര്‍ച്ച വ്യാധികള്‍ ഇനിയും വരാം ; അത്തരം രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനും രോഗനിര്‍ണയം വേഗത്തിലാക്കാനുമുള്ള സംവിധാനം വേണമെന്ന് ഡോക്ടര്‍ കെ പി അരവിന്ദന്‍

കൊച്ചി: പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് ആശുപത്രികളിലെ തിരക്ക് കുറക്കാനും രോഗനിര്‍ണയം വേഗത്തിലാക്കാനുമുള്ള സംവിധാനം വേണമെന്ന് ഡോക്ടര്‍ കെ പി അരവിന്ദന്‍. കൃതി വിജ്ഞാനോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിപാ രോഗവും പ്രതിരോധവും സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സരിത ശിവരാമന്‍, ഡോക്ടര്‍ മോഹന്‍ദാസ് നായര്‍, ഡോ. അല്‍താഫ് അലി, കെ ജെ ജേക്കബ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ആശുപത്രികളില്‍ നിന്നാണ് നിപാ രോഗം രോഗികളില്‍നിന്ന് മറ്റുള്ളവരിലേക്ക് ബാധിച്ചതെന്ന് ഡോക്ടര്‍ അല്‍താഫ് ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ അമിത തിരക്ക് നിയന്ത്രിക്കലാണ് ആശുപത്രി വഴിയുള്ള രോഗബാധ ഇല്ലാതാക്കാന്‍ ചെയ്യേണ്ടതെന്ന് ഡോ. കെ പി അരവിന്ദന്‍ മറുപടി പറഞ്ഞു. റഫറല്‍ സമ്പ്രദായം കര്‍ശനമാക്കിയാലാണ് സര്‍ക്കാര്‍ ആശുപത്രികളിിലെ തിരക്ക് നിയന്ത്രിക്കാനാവുക. ഇതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖലയും ശക്തമാക്കണം. ഈ രംഗം ആധുനികവല്‍ക്കരിക്കേണ്ടതുണ്ട്. രോഗനിര്‍ണയ സംവിധാനങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കാന്‍ സാധിക്കണം. ആശുപത്രികളില്‍ മികച്ച ലാബ് സംവിധാനം ആവശ്യമാണ്. വൈറോളജി ഇന്‍സ്റ്റിട്യൂട്ട് വന്നു എന്നത്കൊണ്ട് മാത്രം രോഗനിര്‍ണയം മെച്ചപ്പെടുത്താനാവില്ല. വൈറോളജി ഇന്‍സ്റ്റിട്യൂട്ട് എട്ട് മാസംകൊണ്ട് ആരംഭിച്ചു എന്നത് വലിയ കാര്യമാണ്. എന്നാല്‍ ഗവേഷണ പഠന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്‍സ്റ്റിട്യൂട്ട് സഹായകരമാവുക രോഗനിര്‍ണയ സംവിധാനങ്ങളുടെ ഭാഗമല്ല ഇന്‍സ്റ്റിട്യൂട്ട് എന്നും കെ പി അരവിന്ദന്‍ പറഞ്ഞു.

കാലാവാസ്ഥാ മാറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ നിപ, ചിക്കുന്‍ ഗുനിയ, ഡെങ്കി പനി പോലുള്ള രോഗങ്ങള്‍ മനുഷ്യരിലേക്കെത്താന്‍ കാരണമാവുന്നുണ്ട്. ചിക്കുന്‍ ഗുനിയ, ഡെങ്കി തുടങ്ങിയവ ആഫ്രിക്കന്‍ കാടുകളില്‍ നിന്നാണ് ഉദ്ഭവിച്ചത്. കാടുകള്‍ വെട്ടിത്തെളിച്ചപ്പോള്‍ വന്യ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കും വളര്‍ത്തുജീവികളിലേക്കും പകരുകയായിരുന്നു. നിപ പോലുള്ള രോഗങ്ങള്‍ ഇനിയും വരാം. ഇവയൊന്നും അവസാനത്തെ രോഗബാധകളല്ല. ശാസ്ത്രീയമായ രീതികളിലൂടെ മാത്രമേ ഇവയെ പ്രതിരോധിക്കാന്‍ പറ്റുവെന്നും കെ പി അരവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവകുപ്പ് ഒറ്റക്കല്ല ജനകീയ പങ്കാളിത്തത്തോടെയാണ് നിപയെ പ്രതിരോധിച്ചതെന്ന് സംസ്ഥാന ആരോഗ്യ സേവന ഡയരക്ടര്‍ സരിത ശിവരാമന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പൊതു ആരോഗ്യ രംഗം ശക്തമായതുകൊണ്ടാണ് നിപപോലുള്ള രോഗബാധയെ ഫലപ്രദമായി നേരിടാാനായതെന്നും അവര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top