തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. രാവിലെ 9ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
ഗവര്‍ണറുടെ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനം പഴിയുമായി രംഗത്തെത്തി. കേന്ദ്ര – സംസ്ഥാന ബന്ധം ശരിയായ നിലയ്ക്കല്ല. നിരവധി സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. മുന്‍കാല നേട്ടങ്ങള്‍ തുടരാനാകുന്നില്ലെന്നും പുരോഗമിച്ചെന്നു പറഞ്ഞ് സഹായം കുറച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളം അറിയിച്ചു. കേന്ദ്രത്തിന്റെ ചില നയങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി. പ്രളയ ബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരമുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, നൂറ്റാണ്ടിലെ മഹാപ്രളയമാണ് കേരളം നേരിട്ടതെന്നും പ്രളയം നേരിടാന്‍ സഹായിച്ചവര്‍ക്ക് എല്ലാം നന്ദിയും സംസ്ഥാനം നയപ്രഖ്യാപന പ്രസംഗത്തിലൂടെ രേഖപ്പെടുത്തി. പ്രളയം നേരിടാന്‍ സാധ്യമായ എല്ലാ മാര്‍ഗവും ഉപയോഗിച്ചു. കേന്ദ്ര സേനയ്ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും നന്ദി. സാലറി ചാലഞ്ചില്‍ പങ്കെടുത്തവര്‍ക്കും സര്‍ക്കാര്‍ അഭിനന്ദനം അറിയിച്ചു.
ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കി, നവോത്ഥാന മ്യൂസിയം സ്ഥാപിക്കും, പൊതു – സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതിനെതിരെ നടപടി, ശബരിമല വിമാനത്താവളത്തിനായി നടപടി തുടങ്ങി, കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ കവാടം, ശബരിമല യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയെ മാനിക്കുന്നു. നവോത്ഥാന മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിലപാട്, വനിതാ മതില്‍ സമത്വത്തിനുവേണ്ടിയുള്ള വനിതകളുടെ പോരാട്ടമായിരുന്നു, കൊല്ലം ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാനായി, ഗെയില്‍ പദ്ധതി നന്നായി പുരോഗമിക്കുന്നു, ഗ്രീന്‍ ക്യാംപസ് പദ്ധതി തുടങ്ങും. സോളര്‍, ബയോഗ്യാസ് പദ്ധതി തുടങ്ങും, മാനവശേഷി സൂചികകളില്‍ കേരളം മുന്നില്‍, കഎസ്ആര്‍ടിസി വരുമാനം വര്‍ധിച്ചു തുടങ്ങിയ കാര്യങ്ങള്‍ ഗവര്‍ണര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
അതേസമയം, നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു. പ്രളയബാധിതര്‍ക്കു സഹായം നല്‍കാന്‍ വൈകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ ബഹളം. തന്റെ പ്രസംഗം ശ്രദ്ധിച്ചുകേള്‍ക്കാന്‍ ഇതിനിടെ ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.
പതിനാലാം നിയമസഭയുടെ പതിനാലാം സമ്മേളനമാണിത്. ഒന്‍പത് ദിവസമാണ് സമ്മേളനകാലാവധി. 31ന് ബജറ്റ് അവതരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ വോട്ടോണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയും.