Kerala

ശബരിമല വരുമാനത്തിലെ കുറവ് ദേവസ്വം ബോര്‍ഡിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എ.പദ്മകുമാര്‍

തിരുവന്തപുരം: ശബരിമല നടവരുമാനത്തിലെ കുറവ് ദേവസ്വം ബോര്‍ഡിനെയോ ജീവനക്കാരേയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് യോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പനോട് കളിച്ചാല്‍ എന്താണ് ഫലമെന്ന് നന്നായി അറിയാമെന്നും, ബജറ്റില്‍ ദേവസ്വം ബോര്‍ഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നിടത്തോളം കാലം ദേവസ്വം ബോര്‍ഡിന് ഒരു ഭയവും ഇല്ലെന്നും പദ്മകുമാര്‍ പറഞ്ഞു. കാണിക്കയിടേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പിരിവുമായി ഇറങ്ങിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ല, പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തള്ളി. ശ്വാസ വിലക്കാനും സ്വപ്നം കാണാനും കരം കൊടുക്കണ്ട. അതു കൊണ്ട് ആര്‍ക്കും സ്വപ്നം കാണാം. കാലാവധി പൂര്‍ത്തിയാക്കും വരെ ഇവിടെ കാണുമെന്നായിരുന്നു എ പദ്മകുമാറിന്റെ പ്രതികരണം.

നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിലെ വരുമാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 99.02 കോടി രൂപയാണ് കുറഞ്ഞത്. മണ്ഡല കാലത്ത് 62.32 കോടിയും മകരവിളക്കിന് 36.70 കോടിയുമാണ് കുറഞ്ഞത്. കഴിഞ്ഞ മണ്ഡല കാലത്ത് 173.38 കോടി ലഭിച്ചപ്പോള്‍ ഇത്തവണ അത് 111.06 കോടിയായി. ഇതോടെ ഈ സീസണിലെ മൊത്തം കുറവ് 36.27 ശതമാനമായി.

കഴിഞ്ഞ വര്‍ഷം മകരവിളക്ക് സീസണിലെ 18 ദിവസം പിന്നിട്ടപ്പോള്‍ നടവരവായി 99,74,32,408 രൂപ ലഭിച്ചു. ഇക്കുറി 63,00,69,947 രൂപയായി കുറഞ്ഞു. കാണിക്കയില്‍ 7.82 കോടിയും അരവണയില്‍ 6.64 കോടിയും, അപ്പത്തില്‍ 2.15 കോടിയുമാണ് കുറഞ്ഞത്. അതേസമയം സംഭാവനയായി സന്നിധാനത്ത് 3.60 ലക്ഷത്തിന്റെയും മാളികപ്പുറത്ത് 9.94 ലക്ഷത്തിന്റെയും അധികവരുമാനമുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top