അഡ്ലെയ്ഡ്: ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 299 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു.
സെഞ്ചുറി നേടിയ ഷോൺ മാർഷാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ആറാം വിക്കറ്റിൽ ഒന്നിച്ച മാർഷ്-മാക്‌സ്വെൽ കൂട്ടുകെട്ട് ഓസീസിന്റെ മുന്നേറ്റത്തിൽ നിർണായകമായി. 109 പന്തിൽ നിന്ന് 10 ബൗണ്ടറികളോടെ കരിയറിലെ ഏഴാം സെഞ്ചുറി തികച്ച മാർഷ് 123 പന്തിൽ 11 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 131 റൺസെടുത്താണ് പുറത്തായത്. തകർത്തടിച്ച മാക്‌സ്വെൽ 37 പന്തിൽ നിന്ന് 48 റൺസെടുത്തു. ഇരുവരും ആറാം വിക്കറ്റിൽ 94 റൺസാണ് കൂട്ടിച്ചേർത്തത്.
മത്സരത്തിന്റെ ഏഴാമത്തെയും എട്ടാമത്തെയും ഓവറിൽ ഇന്ത്യ ഓപ്പണർമാരെ മടക്കിയിരുന്നു. ആറു റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഏഴാം ഓവറിൽ ഭുവനേശ്വർ പുറത്താക്കിയപ്പോൾ തെട്ടടുത്ത ഓവറിൽ അലക്സ് കാരിയെ (18) ഷമി മടക്കി. പിന്നാലെ നിലയുറപ്പിക്കുകയായിരുന്ന ഉസ്മാൻ ഖ്വാജയെ (21) ജഡേജ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി.
നേരത്തെ ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ മുഹമ്മദ് സിറാജ് അരങ്ങേറി. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ഖലീൽ അഹമ്മദിനു പകരമാണ് സിറാജ് ടീമിലെത്തിയിരിക്കുന്നത്.