പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമൃത് ലാല്‍ എന്ന നഴ്സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് കുഞ്ഞിനെ പ്രസവത്തിനിടെ ശക്തമായി പുറത്തേക്ക് വലിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സഹായിയായ ജൂജാഹര്‍ സിംഗ് എന്ന നഴ്സിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൃത്യവിലോപം നടത്തിയെന്നാരോപിച്ച് ഇരുവരെയും നേരത്തെ ആശുപത്രിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
രാജസ്ഥാനിലെ ജയ്സാല്‍മര്‍ ജില്ലയിലെ രാംഗഢിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കുഞ്ഞിന്റെ അമ്മ ദീക്ഷ കന്‍വാറും പിതാവ് തിലോക് ഭാട്ടിയും രംഗത്തെത്തിരുന്നു. പ്രസവത്തിനിടെ നഴ്സ്, കുഞ്ഞിനെ പുറത്തെടുക്കാനായി ശക്തമായി വലിച്ചതോടെയാണ് കുഞ്ഞ് രണ്ടായി മുറിഞ്ഞ് പകുതി ഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയത്. മൂന്ന് ഭാഗമായാണ് തനിക്ക് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചു.
പിഴവ് സംഭവിച്ചിട്ടും മറ്റാരെയും അറിയിക്കാതെ കുഞ്ഞിന്റെ പുറത്തു വന്ന ഭാഗം മറയ്ക്കാനാണ് അമൃത് ലാല്‍ ശ്രമിച്ചത്. കൂടാതെ യുവതി പ്രസവിച്ചുവെന്നും ഭാര്യയുടെ നില ഗുരുതരമാണെന്നും തിലോക് ഭാട്ടിയോട് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ദീക്ഷയെ ഉമൈദ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തു വരുന്നത്. ശേഷം കുഞ്ഞിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അമൃത് ലാലിനും ജൂജാഹര്‍ സിംഗിനുമെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.
അതേ സമയം കരളിന് സാരമായ തകരാര്‍ സംഭവിച്ചിരുന്നുവെന്നും കുട്ടിയുടെ കാല് ഒടിഞ്ഞിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു