ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് രാജ്യസഭയിലും പാസായേക്കുമെന്നാണ് പ്രതീക്ഷ.
ബില്‍ ലോക്‌സഭ ഇന്നലെ പാസാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മുന്നോക്ക വോട്ടുകള്‍ വീണ്ടെടുക്കാനാണ് ബിജെപി ബില്‍ കൊണ്ടു വന്നത് എന്ന കാര്യത്തില്‍ സംശയമില്ല.
ബില്ല് പിന്‍വലിക്കണമെന്ന നിലപാടെടുത്ത സിപിഎം തത്വത്തില്‍ പിന്തുണയ്ക്കുന്നു എന്ന പ്രഖ്യാപനം സഭയ്ക്കുള്ളില്‍ നടത്തേണ്ടി വന്നു. മൂന്നു പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തു ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍.
ഭരണഘടനയുടെ 124 മത് ഭേദഗതി. 15, 16 അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തിയത്. സഭയിലുണ്ടായിരുന്ന 326 പേരില്‍ 323 പേരും ബില്ലിനെ പിന്തുണച്ചു. അസദുദീന്‍ ഒവൈസി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് എതിര്‍ത്ത് വോട്ടു ചെയ്തത്.
എല്ലാ മതവിഭാഗങ്ങളിലുമുള്ളവര്‍ക്ക് സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടാകുമെന്ന് ബില്‍ അവതരിപ്പിച്ച് സാമൂഹിക നീതി മന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ട് വ്യക്തമാക്കി. നിലവില്‍ സംവരണം ലഭിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടാകില്ല.
വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെ എന്ന മാനദണ്ഡം കാലോചിതമായി മാറ്റും. ഭരണഘടന ഭേദഗതിയായതിനാല്‍ 50 ശതമാനമെന്ന സംവരണ പരിധി ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി ഇടപെടല്‍ ഉണ്ടാകില്ലെന്നും താവര്‍ ചന്ദ് ഗെഹ്ലോട്ട് വിശദീകരിച്ചു. ബില്‍ പാസാക്കിയതോടെ ശൈത്യകാല സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു.