സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാല്‍ സിഡ്‌നി ടെസ്റ്റ് മല്‍സരം സമനിലയില്‍ അവസാനിച്ചു. നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്.
ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി. ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ബഹുമതിയും കോലിക്കാണ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 521 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു.
സിഡ്‌നി ടെസ്റ്റില്‍ കയ്യത്തുംദൂരെയാണ് ഇന്ത്യയുടെ വിജയമോഹങ്ങള്‍ മഴയില്‍ ഒലിച്ചുപോയത്. അദ്യ ഇന്നിങ്‌സില്‍ 300 റണ്‍സിനു പുറത്തായ ആതിഥേയേര്‍ ഫോളോ ഓണ്‍ വഴങ്ങിയിരുന്നു. നാലാം ദിവസം അറുപതിലധികം ഓവറുകള്‍ നഷ്ടമായത് ഇന്ത്യന്‍ ജയസാധ്യതയ്ക്കു കനത്ത തിരിച്ചടിയായി.
എങ്കിലും 31 വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുന്ന ടീം എന്ന ഖ്യാതിയോടെയാണ് ഇന്ത്യ തിരിച്ചുകയറിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തളച്ചത്.
നാലാം ദിനം, 6 വിക്കറ്റിന് 236 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് ഇന്നിങ്‌സ് 80 മിനിറ്റേ നീണ്ടുള്ളു. തലേന്നത്തെ സ്‌കോറില്‍ത്തന്നെ (25) കമ്മിന്‍സിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് മുഹമ്മദ് ഷമിയാണു കാര്യങ്ങള്‍ തുടങ്ങിവച്ചത്. പിന്നാലെ ഹാന്‍ഡ്‌സ്‌കോംബിനെ (37) മടക്കി ബുമ്രയും കരുത്തുകാട്ടി.