പത്തൊന്‍പതാം നൂറ്റാണ്ടിലെ മാറുമറയ്കല്‍ സമരനായിക നങ്ങേലിയുടെ ജീവിതം സിനിമയാകുന്നു. വിനയന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വിനയന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണെന്നും 2019 ല്‍ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്നും ചിത്രം തീയറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നിവാസിയായിരുന്നു നങ്ങേലി. തിരുവിതാംകൂര്‍ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കണമെങ്കില്‍ കരം അടയ്ക്കണമായിരുന്നു. തന്റെ മുലകള്‍ ഛേദിച്ച് നല്‍കിയാണ് നങ്ങേലി ഈ അന്യായ നികുതിക്കെതിരെ പ്രതിഷേധിച്ച് ജീവന്‍ വെടിഞ്ഞത്.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
കഴിഞ്ഞ കുറേ വർഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19-ാം നൂറ്റാണ്ടിലെ മാറുമറയ്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്.
ഇതിനു മുൻപ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാൻ എഴുതീട്ടുമുണ്ട്.2019 ൽ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാൻ കഴിയുമെന്നും ചിത്രം തീയറ്ററിൽ എത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു..
നമ്മുടെ ആദരണീയ ചരിത്രകാരൻമാർ അറിഞ്ഞോ അറിയാതെയോ പലതും തമസ്കരിച്ച 19-ാം നൂറ്റാണ്ടിൻെറ ഒരു യഥാർത്ഥ ചരിത്രാഖ്യാനമായി മാറുന്ന ഈ കഥയുടെ സ്ക്രിപ്റ്റ് തീർന്നു വന്നപ്പോൾ വിപ്ളവനായിക നങ്ങേലിയുടെ ആരാദ്ധ്യ പുരുഷനും, നങ്ങേലിയുടെ പ്രചോദനവുമായിരുന്ന നവോത്ഥാന പോരാളി ആറാട്ടു പുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രം ഇതു വരെ മലയാളത്തിൽ വന്ന ചരിത്ര കഥാപാത്രങ്ങളുടേയും ഇതിഹാസ നായകരുടെയും ഒപ്പമോ ഒരുപടി മുകളിലോ നിൽക്കുന്ന ഒരു അസാധാരണ കഥാപാത്രമായി മാറിയിരിക്കുന്നു എന്നതാണു സത്യം..
ആറാട്ടു പുഴ വേലായുധൻ താണ ജാതിയിൽ പെട്ടവനായിരുന്നെൻകിലും പോരാട്ട വീര്യത്തിലും ആയോധനമുറയിലും നീതിക്കുവേണ്ടിയുള്ള ഉറച്ചനിലപാടിലും കാണിച്ച ധൈര്യത്തിന് അംഗീകാരമായി തിരുവിതാംകൂർ മഹാരാജാവ് പണിക്കർ എന്ന സ്ഥാനപ്പേര് കൊടുക്കുകയായിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത് ഒരു പ്രമുഖ നടൻ തന്നെ ആയിരിക്കും..
ലോകം മുഴുവൻ അറിയപ്പെടുന്ന നവോത്ഥാന വിപ്ലവനായികയായി മാറുമായിരുന്ന നങ്ങേലിയെ തമസ്കരിച്ച് രണ്ടു വരിയിൽ ഒതുക്കിയ ചരിത്രത്തിന് ഒരു എളിയ തിരുത്തലുമായി… വലിയ ക്യാൻവാസിൽ തന്നെ “നങ്ങേലി”യെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്..
എന്നും.,,എൻെറ പ്രതിസന്ധിഘട്ടങ്ങളിലും.., എന്നെ പ്രോൽസാഹിപ്പിച്ചിരുന്ന സുഹൃത്തുക്കളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു,,,
ശ്രീ സേതു ശിവാനന്ദൻ ഡിസൈൻ ചെയ്ത ഒരു പോസ്റററാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്..