തങ്ങളുടെ ഫെല്ലോഷിപ്പ് വർധിപ്പിക്കണം എന്ന ആവശ്യവുമായി രാജ്യമെമ്പാടുമുള്ള ഗവേഷക വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്. അവസാനമായി ഫെല്ലോഷിപ്പ് പരിഷ്കരണം നടത്തിയ 2014ന് ശേഷമുണ്ടായ വിലക്കയറ്റത്തിനു ആനുപാതികമായ വർദ്ധനവ്വ് ഉണ്ടാകാത്തതും, നിരവധി അപേക്ഷകൾക്ക് ശേഷവും ഇതിനെ സംബന്ധിച്ചു മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗികമായ സ്‌ഥിതീകരണങ്ങൾ ഒന്നും തന്നെ ലഭിക്കാത്തതുമായ അവസരത്തിലാണ് ഗവേഷകർ തെരുവിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്.
21 ഡിസംബർ 2018 , വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ, തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് (SCTIMST), കേരള യൂണിവേഴ്സിറ്റി (KU) തുടങ്ങി നിരവധി ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷക വിദ്യാർഥികൾ കേരള യൂണിവേഴ്സിറ്റിക്ക് സമീപം വൈകിട്ട് മൂന്ന് മണിക്ക് പ്രതിഷേധ മൗന ജാഥക്ക് ഒരുങ്ങുകയാണ്.
നിലവില്‍, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് 25000 രൂപയും, സീനിയർ റിസർച്ച് ഫെല്ലോഷിപ്പ് 28000 രൂപയുമാണ്. ഇത് യഥാക്രമം 50000 രൂപയും, 56000 രൂപയും ആയി ഉയർത്തണം എന്നാണ് സമരത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികളുടെ ആവശ്യം. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും കാലാനുസൃതമായ വര്‍ദ്ധനവ് ഉണ്ടാകുമ്പോൾ രാഷ്ട്ര പുരോഗതിക്കും ശാസ്ത്രസാങ്കേതിക വിദ്യയുടെ ഉന്നമനത്തിനും അക്ഷീണം പ്രവർത്തിക്കുന്ന ഗവേഷക വിദ്യാർത്ഥികൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല. അതോടൊപ്പം പ്രതിമാസ ഫെല്ലോഷിപ്പ് നല്‍കുന്നതിലെ കാല താമസം ഒഴിവാക്കണം എന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.