ന്യൂഡല്‍ഹി: 24 മണിക്കൂര്‍ നീണ്ട വോട്ടെണ്ണലിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കരുത്ത് പകരുന്നതാണ്.
മുഴുവന്‍ സീറ്റുകളിലെയും ഫലം പുറത്തു വന്നപ്പോള്‍ 114 സീറ്റ് നേടാന്‍ കോണ്‍ഗ്രസിനായി. 109 സീറ്റ് നേടി രണ്ടാം സ്ഥനത്തെത്താനെ ബി.ജെ.പിയ്ക്ക് കഴിഞ്ഞുള്ളു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദ മുന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പാര്‍ട്ടിക്ക് സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് അറിയിച്ചു. കൂടാതെ മായാവതിയുടെ ബി.എസ്.പിയും അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കക്ഷിനില പൂര്‍ണമായി അറിഞ്ഞതിന് ശേഷമേ ഇതുസംബന്ധിച്ച് അനുമതി നല്‍കുകയുള്ളുവെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലാണ് ഇവിടുത്തെ ഗവര്‍ണര്‍. അതേസമയം, തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി ബി.ജെ.പിയും ഗവര്‍ണറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ദേശീയരാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അതീവ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. നിയസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെന്‍ഡ് ലോക്‌സഭയിലും തുടരുന്നതാണ് രാജസ്ഥാന്റേയും മധ്യപ്രദേശിന്റേയും ഛത്തീസ്ഗഡിന്റേയും ചരിത്രം. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം 65 ലോക്‌സഭാ സീറ്റുകളുണ്ട്. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇതില്‍ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. അന്നത്തെ മേധാവിത്വം ഇക്കുറി ബിജെപി ആവര്‍ത്തിക്കില്ലെന്നാണ് വിലയിരുത്തല്‍.