അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ചോദ്യം ചെയ്യുന്നു. യുഎഇയില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിച്ച മിഷേലിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി.
സിബിഐ ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ തുടരുന്നത്. 3600 കോടി രൂപയുടെ ഇടപാടില്‍ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയിരുന്നു. മിഷേലിന്റെ ഡയറിയാണ് കണ്ടെടുത്തതില്‍ പ്രധാനപ്പെട്ട തെളിവുകളിലൊന്ന്. ഇതില്‍ പണം കൊടുത്തവരുടെ പേരുകള്‍ സ്വന്തം കയ്യക്ഷരത്തില്‍ മിഷേല്‍ ചുരുക്കിയെഴുതിയിട്ടുണ്ട്.
ഫാമിലി, എപി, ബിയുആര്‍, പിഒഎല്‍ എന്നിങ്ങനെയാണ് ഡയറിയില്‍ എഴുതിയിട്ടുള്ളത്. ഇത് ആരൊക്കെയാണെന്നാണ് സിബിഐ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇതില്‍ ഫാമിലി എന്നത് സോണിയാ ഗാന്ധിയുടെ കുടുംബമാണെന്നും എപി എന്നത് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ആയിരുന്ന അഹമ്മദ് പട്ടേല്‍ ആണെന്നുമാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
റഫാല്‍ അഴിമതി ആരോപണക്കേസ് മോദി സര്‍ക്കാരിനെതിരെ രാഷ്ട്രിയ ആയുധമായി ഉപയോഗപ്പെടുത്തിയ കോണ്‍ഗ്രസിന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വെല്ലുവിളിയായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിനെ ഏതുവിധേനയും ആരോപണത്തില്‍ കുരുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെ ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.