Football

വിനീതിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ഡേവിഡ് ജെയിംസ്; ചെന്നെയിന്‍ എഫ്‌സിയുമായി ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായക പോരാട്ടം

സികെ വിനീതിന്റെ പ്രകടനത്തില്‍ തനിക്ക് ആശങ്കയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഓരോ കളിക്കാരനും മത്സരത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. പരിശീലകന്‍ എന്ന നിലയില്‍ വിനീതിനെ മത്സരത്തിന് തയായറാകുക എന്നത് മാത്രമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

കേരളബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ തോല്‍വികളില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നെങ്കിലും പ്രതീക്ഷ കൈവിടാന്‍ ഒരുക്കമല്ല ഡേവിഡ് ജെയിംസും കൂട്ടരും. കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോള്‍ വേണ്ടത് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഒരു ജയമാണ്. ചെന്നൈയിന്‍ എഫ്‌സിക്ക് എതിരായ മത്സരം അത്തരമൊരു വേദിയാകും കേരളത്തിന് സമ്മാനിക്കുകയെന്നും ജെയിംസ് പറഞ്ഞു.

നോര്‍ത്ത് ഈസ്റ്റിനെതിരെ ഒരു ഗോളിന് മുന്നിട്ട് നിന്നിട്ടും ഇഞ്ചുറി ടൈമില്‍ തോല്‍വി ഏറ്റുവാങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സും പരിശീലകനും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഐഎസ്എല്ലിലെ മികച്ച ടീമുകള്‍ക്ക് എതിരെയാണ് കേരളം തോറ്റത് എന്ന് ജെയിംസ് പറയുമ്പോഴും നോര്‍ത്ത്ഈസ്റ്റിനെതിരായ തോല്‍വി ന്യായീകരിക്കാനാവാത്തതാണ്. തുടര്‍ച്ചയായ സമനിലക്കുരുക്കില്‍ പെട്ടുകിടന്ന ബ്ലാസ്റ്റേഴ്‌സിന് ആകെ ഒരു ജയം മാത്രമാണ് അവകാശപ്പെടാനുളളത്. ഐഎസ്എല്ലിലെ ഏറ്റവും വലിയ ആരാധക പിന്തുണയുളള മഞ്ഞപ്പടയ്ക്ക് പഴയ പ്രതാപം ഇപ്പോഴില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ കളി കഴിയുമ്പോഴും പ്രതീക്ഷയോടെ വീണ്ടും ടീമിന് സപ്പോര്‍ട്ടുമായെത്തുന്ന ആരാധകര്‍ കഴിഞ്ഞ കളിയോടെ പൂര്‍ണ്ണമായും ടീമിനെ കൈവിട്ട നിലയിലാണ്.

സമ്പൂര്‍ണ പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ടീമിന് നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ജയം മാത്രമാണ് മുന്നിലുളള വഴി. തുടര്‍തോല്‍വികളില്‍ നിറംമങ്ങി നില്‍ക്കുന്ന ടീമിന് നഷ്ടപ്പെട്ട ആരാധക പിന്തുണ വീണ്ടെടുക്കാന്‍ അനിവാര്യമായ വിജയം സംഭവിച്ചെ തീരു. ഇന്ന് ചെന്നൈയുമായി നടക്കുന്ന മത്സരത്തില്‍ ജയം കണ്ടെത്താനായില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് നോക്കൗട്ട് കാണാതെ പുറത്താകും. വൈകിട്ട് 7.30ന് ചെന്നൈ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top