ശബരിമല വിധിക്കെതിരായി സമര്‍പ്പിച്ച റിവ്യുഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി 22ലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് സര്‍വകക്ഷി യോഗം ചേരാന്‍ ധാരണയായത്. മണ്ഡലകാലത്തിന് ശേഷമെ റിവ്യുഹര്‍ജി പരിഗണിക്കു എന്നതിനാല്‍ യുവതീപ്രവേശനത്തിന് സ്റ്റേ നിലനില്‍ക്കുന്നില്ല എന്നതാണ് ദേവസ്വം ബോര്‍ഡിനെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം. ഇന്നലെ വന്ന വിധിയില്‍ യുവതി പ്രവേശനത്തിലെ കോടതി നിലപാടില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും, പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തളളിയതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നനുസരിച്ചിരിക്കും മണ്ഡലകാലത്ത് ശബരിമലയിലെ സ്ഥിതിഗതികള്‍.
അതേസമയം ജനുവരി 22ന് പുനപരിശോധന ഹര്‍ജി പരിഗണിക്കാനിരിക്കെ സര്‍ക്കാരിന് ഇപ്പോഴത്തെ നിലപാടില്‍ അയവു വരുത്താമെന്നാണ് വിലയിരുത്തല്‍. നാളെ നടക്കാനിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെയും തന്ത്രി കുടുംബത്തിന്റെയും തീരുമാനം. അതോടൊപ്പം തന്ത്രിമാരും പന്തളം രാജകുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെ നടക്കുന്നുണ്ട്.
ഇതിനിടെ മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി ആവര്‍ത്തിച്ചു. സുപ്രീം കോടതി വിധി വന്നയുടന്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കില്‍ വിധി പ്രാബല്യത്തിലിരിക്കെ മല ചവിട്ടാനെത്തുന്ന സ്ത്രീകള്‍ക്ക സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാകും. സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്ന നിരവധി ക്ഷേത്രങ്ങളില്‍ പ്രവേശിച്ചിട്ടുണ്ടെന്നിരിക്കെ തൃപ്തി ദേശായിയുടെ വരവ് നിര്‍ണായകമാണ്. പമ്പയിലും നിലയ്ക്കലും പ്രതിഷേധം ശക്തമായിത്തുടരുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ തൃപ്തി ദേശായിയുടെ പ്രസ്താവന നിര്‍ണാകമാണ്. അതോടൊപ്പം ശബരിമല ദര്‍ശനം നടത്തുന്നതിനായി 500ലധികം സ്ത്രീീകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. സര്‍ക്കാര്‍ സുരക്ഷ ഉറപ്പുനല്‍കുമെന്ന ഹൈക്കോടതിയുടെ സത്യവാങ്മൂലവുമായിട്ടാകും ഇവര്‍ എത്തുക. ഇത്തരത്തില്‍ മണ്ഡലകാലം പരീക്ഷണ കാലമാകുന്നത് സംസ്ഥാന സര്‍ക്കാറിനാണ്. ഏതായാലും നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം സര്‍ക്കാരിന്റെയും ക്ഷേത്രം ഭാരവാഹികളുടെയും നിലപാട് വ്യക്തമാവുമെന്നാണ് പ്രതീക്ഷ.