Cricket

ഇന്ത്യന്‍ ക്രിക്കറ്റിന് ഇരട്ടിമധുരം; വിന്‍ഡീസിനെയും പാകിസ്ഥാനെയും ഒരുപോലെ മുട്ടുകുത്തിച്ച് നീലപ്പട

ഇന്ത്യന്‍ ക്രിക്കറ്റിന് സന്തോഷം നിറഞ്ഞ പുതുഞായറായിരുന്നു ഇന്നലെ. വെസ്റ്റ്ഇന്‍ഡീസിനെ ഏകപക്ഷീയമായി തോല്‍പ്പിച്ച് പുരുഷ ടീമും പാകിസ്ഥാനെ മുട്ടുകുത്തിച്ച് വനിതാ ടീമും രാജ്യത്തിന് ഇരട്ടിമധുരമാണ് സമ്മാനിച്ചത്. ഓപ്പണര്‍ മിതാലി രാജിന്റെ മികവില്‍ വനിതാ ടീം, പാകിസ്ഥാനെ തകര്‍ത്തപ്പോള്‍ ധവാന്‍-ഋഷഭ് കൂട്ടുകെട്ടായിരുന്നു വിന്‍ഡീസിന്റെ മോഹങ്ങള്‍ക്ക് ആണിയടിച്ചത്.

ടിട്വന്റി ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എടുത്ത 134 റണ്‍, ഇന്ത്യ ഒരോവര്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. അതേസമയം ബാറ്റിംഗിനിറങ്ങും മുന്‍പെ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സെത്തിയിരുന്നു. പിച്ചിലൂടെ ഓടിയതിന് പാകിസ്ഥാന് നല്‍കിയ പെനാല്‍റ്റിയായിരുന്നു ആ പത്ത് റണ്‍സ്. ഒരു തവണ താക്കീത് നല്‍കിയിട്ടും വീണ്ടും രണ്ട് തവണ ആവര്‍ത്തിച്ചതോടെയാണ് അഞ്ച് റണ്‍സ് വീതം രണ്ട് തവണ അമ്പയര്‍ പെനാല്‍റ്റി നല്‍കിയത്.

ഐസിസിയുടെ 41.14.3 നിയമപ്രകാരം മുന്നറിയിപ്പ് നല്‍കിയ ശേഷവും ബാറ്റ് ചെയ്യുന്ന ടീമില്‍ നിന്ന് പിച്ചിന് കേടുപാടുണ്ടാക്കുന്ന പ്രവൃത്തിയുണ്ടായാല്‍ അഞ്ച് പെനാല്‍റ്റി റണ്‍സാണ് പിഴയായി വിധിച്ചിരിക്കുന്നത്. ഒപ്പം ഓടിയെടുത്ത ആ റണ്‍ അനുവദിക്കാതിരിക്കുകയും ചെയ്യും.

അതേസമയം ഇന്ത്യ-വിന്‍ഡീസ് മത്സരം പതിവില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം കടുപ്പമായിരുന്നു. ആദ്യരണ്ട് കളിയും തോറ്റ വിന്‍ഡീസ് പൊരുതാനുറച്ച് തന്നെയായിരുന്നു കളത്തിലിറങ്ങിയത്. എന്നാല്‍ കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ഹിറ്റ്മാന്‍ രോഹിത്ശര്‍മ്മയുടെ നേതൃത്വത്തില്‍ മൂന്ന് കളികളും ജയിച്ച് ഇന്ത്യ പരമ്പര ഏകപക്ഷീയമായി തൂത്തുവാരി. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് പടുത്തുയര്‍ത്തിയ വിന്‍ഡീസിനെ ശിഖര്‍ ധവാനും ഋഷഭ് പന്തും ചേര്‍ന്നാണ് മടക്കിയയച്ചത്. ഈ പരമ്പരയ്ക്കു മുന്‍പ് ഇരു ടീമുകളും മുഖാമുഖമെത്തിയ ഏഴു മല്‍സരങ്ങളില്‍ വിന്‍ഡീസ് ജയിച്ചത് അഞ്ചു മല്‍സരങ്ങള്‍. ഇന്ത്യ രണ്ടും. പരമ്പര അവസാനിക്കുമ്പോള്‍ ഇരുടീമുകളും നേടിയത് അഞ്ച് വിജയ്ങ്ങള്‍ വീതം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top