Breaking News

ശബരിമലയ്ക്കുപോയി കാണാതായയാളുടെ മൃതദേഹം കണ്ടെത്തി; പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: ശബരിമലയ്ക്ക് പോയ പന്തളം സ്വദേശി ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്നാണ് ബിജെപി ആരോപണം. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശിവദാസന്റേത് അപകട മരണമാണെന്നാണ് പൊലീസ് അറിയിച്ചത്.

ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ(60) മൃതദേഹവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും വ്യാഴാഴ്ച വൈകീട്ടാണ്  ളാഹയ്ക്കടുത്ത് കൊക്കയില്‍ നിന്ന് കണ്ടെത്തിയത്. ഒക്ടോബര്‍ 18 ന് ശബരിമലയിലേക്ക് പോയ ശിവദാസനെ കാണാനില്ലെന്ന് വ്യക്തമാക്കി 25 ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എല്ലാ മലയാളമാസവും ഒന്നാം തീയതി ശബരിമലയ്ക്ക് പോകാറുള്ളതാണെന്നും അവര്‍ പറഞ്ഞു. മടങ്ങിയെത്താതിരുന്നതിനെത്തുടര്‍ന്ന് 21ന് പമ്പ, പെരുനാട്, നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനുകളിലും 24ന് പന്തളം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഒക്ടോബര്‍ 19 ന് വീട്ടിലേക്ക് വിളിച്ചതിന് ശേഷം പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ പറഞ്ഞു. 16,17 തീയതികളിലാണ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ ഉണ്ടായത്. ശിവദാസന്‍ 18നാണ് വീട്ടില്‍നിന്ന് ശബരിമലയിലേക്ക് തിരിച്ചത്. 19ന് ഇയാള്‍ ദര്‍ശനം കഴിഞ്ഞ് ഇറങ്ങി അക്കാര്യം ഫോണിലൂടെ വീട്ടിലറിയിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് കാണാതാകുന്നത്. 25ന് ആണ് പന്തളം സ്റ്റേഷനില്‍ കാണാതായെന്ന പരാതി ലഭിക്കുന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം ളാഹയിലാണ്. ലാത്തിച്ചാര്‍ജ് നടന്നത് നിലയ്ക്കലും. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും ടി. നാരായണന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top